Saturday, May 21, 2011

കരിയാത്തന്പാറയും കക്കയവും (Kariyathanpara & Kakkayam)

ആലപ്പുഴ യാത്ര കഴിഞ്ഞു മെയ് 8 നാണ് തിരിച്ചെത്തിയത്..വീണ്ടും ഒരു യാത്ര..!!!
അതെ.. മേയ് 14 നു.. മഞ്ചേരി-അരീക്കോട്-മുക്കം-ഓമശ്ശേരി വഴി ഒന്നര മണിക്കൂര്‍ യാത്ര.. കൊടുവള്ളിയില്‍ ബഷീര്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍..

ബഷീറിന്റെയും കുടുംബത്തിന്റെയും കൂടെ ഉച്ചക്കു കരിയാത്തന്‍പാറ ലക്ഷ്യമാക്കി തിരിച്ചു. ബഷീറിന്റെ സുഹൃത്ത് സാഹില്‍ അരീക്കോടും കൂട്ടത്തില്‍.. സാഹില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്.. കൂടാതെ ഈ സ്ഥലങ്ങളെക്കുറിച്ചെല്ലാം നല്ല അവഗാഹവും ഉണ്ട്.. അതുകൊണ്ടു ഏതെല്ലാം സ്പോട്ടുകളിലാണ് വണ്ടി നിര്‍ത്തേണ്ടതെന്നു സാഹിലിനറിയാമായിരുന്നു.. യാത്രയില്‍ അത്തരമൊരാള്‍ കൂടെയുള്ളത് വലിയ ആശ്വാസമാണ്.. ഫൈറോസിന്റെ ക്യാമറക്കും വിശ്രമമുണ്ടായിരുന്നില്ല.





വിവിധ വഴിയോരക്കാഴ്ചകളും റിസര്‍വോയറിന്റെ വിദൂര കാഴ്ചകളും കണ്ടുകൊണ്ട് അര മണിക്കൂര്‍ യാത്ര.. ഒരു മല കയറുകയും മറുവശത്തേക്കു ഇറങ്ങുകയും ചെയ്ത് പെരുവണ്ണമുഴി റിസര്‍വോയറിന്റെ മേല്‍ഭാഗമായ കരിയാത്തന്‍പാറയിലെത്തി.. മലകളും പുഴയും താഴ്വാരവും പുല്‍മേടും കൊച്ചുകൊച്ചു ഉരുളന്‍ പാറകളും..പിന്നെ ഒരു ചങ്ങാടവും.. ആകെ ഒന്നു ഉരുണ്ടു മറിയാന്‍ തോന്നുന്ന പ്രകൃതിദൃശ്യങ്ങള്‍.. വയലാര്‍ രാമവര്‍മ്മയായിരുന്നെങ്കില്‍ ഇവയെല്ലാം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നു വീണ്ടും പാടുമായിരുന്നു.. ഏതു പാടാത്തവനും പാടിപ്പോകും.. ആദ്യമായി കാണുന്ന ഞങ്ങള്‍ക്കു അതിസുന്ദരകഴ്ചയുടെ വാതായനങ്ങള്‍ തുറന്നു തന്നതുപോലെയായിരുന്നു.. എന്നാല്‍ ഇതിനേക്കാള്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതും വ്യത്യസ്ത തലങ്ങളിലും ഈ പ്രദേശം പല തവണ വീക്ഷിച്ച ബഷീറും സാഹിലും പറഞ്ഞത് കുറച്ചു കൂടി വെള്ളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൂടുതല്‍ സൌന്ദര്യമെന്നാണ്.. എന്നാല്‍ ഈ കാഴ്ച തന്നെ ഞങ്ങളുടെ യാത്ര സഫലമാക്കി.. ആഴമില്ലാത്ത വെള്ളത്തില്‍ വഴുക്കലുള്ള ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ തെന്നി നടന്നു‍.. കുട്ടികള്‍ക്കു അവിടെ നിന്നു കയറാന്‍ മടിയായിരുന്നു.. പ്രത്യേകിച്ചും ബഷീറിന്റെ കുഞ്ഞുമോള്‍ക്ക്(ഫെമി).. ഒന്നര മണിക്കൂറിലധികം അവിടെ ചെലവഴിച്ചിട്ടും സമയം പോയതറിഞ്ഞില്ല..




 

അവിടെ നിന്നു അടുത്ത ലക്ഷ്യത്തിലേക്ക്.. കക്കയം ഡാം.. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം..ഡാമിലേക്കുള്ള വഴി മറ്റൊരു മലകയറ്റമാണ്.. പക്ഷേ ഹെയര്‍ പിന്‍ വളവുകള്‍ സാധാരണ ചുരങ്ങള്‍ക്കുള്ളതു പോലെ ഇല്ല.. ആകെ രണ്ടെണ്ണം.. എന്നാലും മല കയറുന്നത് നമുക്ക് അനുഭവവേദ്യമാകും.. ചെവി അടഞ്ഞു പോകുന്നതിലൂടെ സമുദ്രനിരപ്പില്‍ നിന്നു പൊങ്ങുന്നത് മനസ്സിലാകും.. പച്ചപ്പുതപ്പുകൊണ്ടു പുതച്ചു ഭൂമിയുടെ ഒരു തുണ്ടു പോലും കാണാതെ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍.. 


ഈ കടുത്ത വേനലിലും ഒരു ഇല പോലും അവിടെ ഉണങ്ങിക്കണ്ടില്ല.. അവിടേക്കു പോകുന്ന വഴിയിലും ചില view points ഉണ്ട്..



അവിടെയെല്ലാം നിര്‍ത്തി കാഴ്ചകള്‍ ഒപ്പിയെടുത്തു.. അതിലേറെ അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ തോന്നുന്ന താഴ്ച ഒരു ഉള്വിളിയുണ്ടാക്കും.. ഇടതുഭാഗം കൊക്ക.. വലതുഭാഗം മലനിരകള്‍.. മലകളാല്‍ സംരക്ഷിക്കപ്പെട്ട പെരുവണ്ണാമുഴി ഡാമിന്റെ റിസര്‍വോയറിന്റെ വളരെ ഭംഗിയുള്ള വിദൂരദൃശ്യം.. കരിയാത്തന്‍പാറ കാഴ്ചകളെ പിന്തള്ളിപ്പോയ മനോഹരദൃശ്യങ്ങള്‍.. അനിര്‍വചനീയം.. വാക്കുകള്‍ക്കതീതം.. 



എന്തായാലും മലയാളത്തില്‍ ഇത്തരം അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും പുതിയ പദങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.. കക്കയം ഡാമില്‍ നിന്നുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപദൃശ്യവും വിദൂര ദൃശ്യവും കാണാം.. (ഊട്ടി ഗ്ലെന്മോര്‍ഗനെ അനുസ്മരിപ്പിക്കുന്ന ദൃശ്യം). അസ്തമയത്തിന്റെ ഒരു അപൂര്‍വ്വ കാഴ്ച അവിടെ നിന്നു ലഭിച്ചു. സൂര്യന്റെ പ്രതിബിംബം അങ്ങുദൂരെ എത്രയോ അകലെയുള്ള റിസര്‍വോയറില്‍ പ്രതിഫലിക്കുന്നതു നല്ലൊരു അനുഭവമേകി.. സാഹിലിന്റെ ക്യാമറ ആ ദൃശ്യം പകര്‍ത്തിയിരിക്കും.. 7 മണിക്കും അവിടെ ഇരുള്‍ പരന്നിരുന്നില്ല.. ആറു മണിക്കു ശേഷം കക്കയം ഡാമിനകത്തേക്കു പ്രവേശനമില്ലാത്തതിനാലും ഡാമുകള്‍ മുന്‍പു കണ്ടതിനാലും അതൊഴിവാക്കി.. മടങ്ങുമ്പോള്‍ മനസ്സു നിറയുക മാത്രമല്ല over-flow അവസ്ഥയിലായിരുന്നു.. ബഷീറിനും കുടുംബത്തിനും പ്രത്യേകം നന്ദി.. സാഹിലിനും.. (കുറച്ചു ഫോട്ടോകള്‍ ഇതോടൊപ്പം)






4 comments:

ജന്മസുകൃതം said...

നല്ല യാത്രകള്‍ ....നല്ല ചിത്രങ്ങളും ...എന്താ ലത്തീഫ് ആരോടും പറഞ്ഞില്ലേ ...കണ്ടെത്തണമെങ്കില്‍ ലിങ്ക് കൊടുക്കാതെ പറ്റില്ല.
എഴുതാനുള്ള സിദ്ധി പരമാവധി ഉപയോഗപ്പെടുത്തുക.
എല്ലാവിധ അനുഗ്രഹാശ്ശിസ്സുകളും നേരുന്നു.

Unknown said...

വളരെ നന്ദി.. പൊതുവില്‍ ലിങ്ക് കൊടുക്കാറില്ല.. ഫെസ് ബുക്കില്‍ ഇത് share ചെയ്യാറുണ്ട്.. അത്ര മാത്രം..

Unknown said...

നല്ല യാത്രാ വിവരണം !
കൂടുതല്‍ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു !

Unknown said...

ബാവ.. അടുത്ത യാത്രകളുടെത് ഉടന്‍ ഇടാം.. മഴക്കാല യാത്രകള്‍... ഒരു വയനാടും മലപ്പുറത്തെ "മിനി ഊട്ടിയും"..