Saturday, May 21, 2011

കരിയാത്തന്പാറയും കക്കയവും (Kariyathanpara & Kakkayam)

ആലപ്പുഴ യാത്ര കഴിഞ്ഞു മെയ് 8 നാണ് തിരിച്ചെത്തിയത്..വീണ്ടും ഒരു യാത്ര..!!!
അതെ.. മേയ് 14 നു.. മഞ്ചേരി-അരീക്കോട്-മുക്കം-ഓമശ്ശേരി വഴി ഒന്നര മണിക്കൂര്‍ യാത്ര.. കൊടുവള്ളിയില്‍ ബഷീര്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍..

ബഷീറിന്റെയും കുടുംബത്തിന്റെയും കൂടെ ഉച്ചക്കു കരിയാത്തന്‍പാറ ലക്ഷ്യമാക്കി തിരിച്ചു. ബഷീറിന്റെ സുഹൃത്ത് സാഹില്‍ അരീക്കോടും കൂട്ടത്തില്‍.. സാഹില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്.. കൂടാതെ ഈ സ്ഥലങ്ങളെക്കുറിച്ചെല്ലാം നല്ല അവഗാഹവും ഉണ്ട്.. അതുകൊണ്ടു ഏതെല്ലാം സ്പോട്ടുകളിലാണ് വണ്ടി നിര്‍ത്തേണ്ടതെന്നു സാഹിലിനറിയാമായിരുന്നു.. യാത്രയില്‍ അത്തരമൊരാള്‍ കൂടെയുള്ളത് വലിയ ആശ്വാസമാണ്.. ഫൈറോസിന്റെ ക്യാമറക്കും വിശ്രമമുണ്ടായിരുന്നില്ല.





വിവിധ വഴിയോരക്കാഴ്ചകളും റിസര്‍വോയറിന്റെ വിദൂര കാഴ്ചകളും കണ്ടുകൊണ്ട് അര മണിക്കൂര്‍ യാത്ര.. ഒരു മല കയറുകയും മറുവശത്തേക്കു ഇറങ്ങുകയും ചെയ്ത് പെരുവണ്ണമുഴി റിസര്‍വോയറിന്റെ മേല്‍ഭാഗമായ കരിയാത്തന്‍പാറയിലെത്തി.. മലകളും പുഴയും താഴ്വാരവും പുല്‍മേടും കൊച്ചുകൊച്ചു ഉരുളന്‍ പാറകളും..പിന്നെ ഒരു ചങ്ങാടവും.. ആകെ ഒന്നു ഉരുണ്ടു മറിയാന്‍ തോന്നുന്ന പ്രകൃതിദൃശ്യങ്ങള്‍.. വയലാര്‍ രാമവര്‍മ്മയായിരുന്നെങ്കില്‍ ഇവയെല്ലാം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നു വീണ്ടും പാടുമായിരുന്നു.. ഏതു പാടാത്തവനും പാടിപ്പോകും.. ആദ്യമായി കാണുന്ന ഞങ്ങള്‍ക്കു അതിസുന്ദരകഴ്ചയുടെ വാതായനങ്ങള്‍ തുറന്നു തന്നതുപോലെയായിരുന്നു.. എന്നാല്‍ ഇതിനേക്കാള്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതും വ്യത്യസ്ത തലങ്ങളിലും ഈ പ്രദേശം പല തവണ വീക്ഷിച്ച ബഷീറും സാഹിലും പറഞ്ഞത് കുറച്ചു കൂടി വെള്ളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൂടുതല്‍ സൌന്ദര്യമെന്നാണ്.. എന്നാല്‍ ഈ കാഴ്ച തന്നെ ഞങ്ങളുടെ യാത്ര സഫലമാക്കി.. ആഴമില്ലാത്ത വെള്ളത്തില്‍ വഴുക്കലുള്ള ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ തെന്നി നടന്നു‍.. കുട്ടികള്‍ക്കു അവിടെ നിന്നു കയറാന്‍ മടിയായിരുന്നു.. പ്രത്യേകിച്ചും ബഷീറിന്റെ കുഞ്ഞുമോള്‍ക്ക്(ഫെമി).. ഒന്നര മണിക്കൂറിലധികം അവിടെ ചെലവഴിച്ചിട്ടും സമയം പോയതറിഞ്ഞില്ല..




 

അവിടെ നിന്നു അടുത്ത ലക്ഷ്യത്തിലേക്ക്.. കക്കയം ഡാം.. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം..ഡാമിലേക്കുള്ള വഴി മറ്റൊരു മലകയറ്റമാണ്.. പക്ഷേ ഹെയര്‍ പിന്‍ വളവുകള്‍ സാധാരണ ചുരങ്ങള്‍ക്കുള്ളതു പോലെ ഇല്ല.. ആകെ രണ്ടെണ്ണം.. എന്നാലും മല കയറുന്നത് നമുക്ക് അനുഭവവേദ്യമാകും.. ചെവി അടഞ്ഞു പോകുന്നതിലൂടെ സമുദ്രനിരപ്പില്‍ നിന്നു പൊങ്ങുന്നത് മനസ്സിലാകും.. പച്ചപ്പുതപ്പുകൊണ്ടു പുതച്ചു ഭൂമിയുടെ ഒരു തുണ്ടു പോലും കാണാതെ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍.. 


ഈ കടുത്ത വേനലിലും ഒരു ഇല പോലും അവിടെ ഉണങ്ങിക്കണ്ടില്ല.. അവിടേക്കു പോകുന്ന വഴിയിലും ചില view points ഉണ്ട്..



അവിടെയെല്ലാം നിര്‍ത്തി കാഴ്ചകള്‍ ഒപ്പിയെടുത്തു.. അതിലേറെ അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ തോന്നുന്ന താഴ്ച ഒരു ഉള്വിളിയുണ്ടാക്കും.. ഇടതുഭാഗം കൊക്ക.. വലതുഭാഗം മലനിരകള്‍.. മലകളാല്‍ സംരക്ഷിക്കപ്പെട്ട പെരുവണ്ണാമുഴി ഡാമിന്റെ റിസര്‍വോയറിന്റെ വളരെ ഭംഗിയുള്ള വിദൂരദൃശ്യം.. കരിയാത്തന്‍പാറ കാഴ്ചകളെ പിന്തള്ളിപ്പോയ മനോഹരദൃശ്യങ്ങള്‍.. അനിര്‍വചനീയം.. വാക്കുകള്‍ക്കതീതം.. 



എന്തായാലും മലയാളത്തില്‍ ഇത്തരം അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും പുതിയ പദങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.. കക്കയം ഡാമില്‍ നിന്നുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപദൃശ്യവും വിദൂര ദൃശ്യവും കാണാം.. (ഊട്ടി ഗ്ലെന്മോര്‍ഗനെ അനുസ്മരിപ്പിക്കുന്ന ദൃശ്യം). അസ്തമയത്തിന്റെ ഒരു അപൂര്‍വ്വ കാഴ്ച അവിടെ നിന്നു ലഭിച്ചു. സൂര്യന്റെ പ്രതിബിംബം അങ്ങുദൂരെ എത്രയോ അകലെയുള്ള റിസര്‍വോയറില്‍ പ്രതിഫലിക്കുന്നതു നല്ലൊരു അനുഭവമേകി.. സാഹിലിന്റെ ക്യാമറ ആ ദൃശ്യം പകര്‍ത്തിയിരിക്കും.. 7 മണിക്കും അവിടെ ഇരുള്‍ പരന്നിരുന്നില്ല.. ആറു മണിക്കു ശേഷം കക്കയം ഡാമിനകത്തേക്കു പ്രവേശനമില്ലാത്തതിനാലും ഡാമുകള്‍ മുന്‍പു കണ്ടതിനാലും അതൊഴിവാക്കി.. മടങ്ങുമ്പോള്‍ മനസ്സു നിറയുക മാത്രമല്ല over-flow അവസ്ഥയിലായിരുന്നു.. ബഷീറിനും കുടുംബത്തിനും പ്രത്യേകം നന്ദി.. സാഹിലിനും.. (കുറച്ചു ഫോട്ടോകള്‍ ഇതോടൊപ്പം)






ഒരു കായല്‍ യാത്ര.. A jouney through Alleppey..

2011 മെയ് 7 പകല്‍ 11 മണി..
ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍..
ഞാനും ഫൈറോസും മക്കളും ഞങ്ങളുടെ സുഹൃത്തുക്കളായ മറ്റൊരു കുടുംബവും..
ഇടയ്ക്ക് ചെറിയ തിരുവനന്തപുരം യാത്രകള്‍ (ഫൈറോസും മക്കളും എന്റെ കൂടെ നില്‍ക്കാന്‍ വരുന്നത്) അല്ലാതെയുള്ള ഈ വര്‍ഷത്തെ ആദ്യ ടൂര്‍ ആയിരുന്നു ഇത്.. വളരെ കാലമായുള്ള ഒരു സ്വപ്നമായിരുന്നു ഹൌസ് ബോട്ടില്‍ ഒരു കായല്‍ യാത്ര..
റെയില്‍വെ സ്റ്റേഷനില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ വണ്ടി ഞങ്ങളെ എടുക്കാന്‍ വന്നിരുന്നു.. 10 മിനുട്ട് യാത്ര.. പിന്നീട് ഒരു മോട്ടോര്‍ ബോട്ടിലൂടെ കനാല്‍ വഴി വിശാലമായ കായലിലേയ്ക്ക്.. പുന്നമടക്കായല്‍...


അതിനോട് തൊട്ടുരുമ്മി ലേക്ക് പാലസ് റിസോര്‍ട്ട്.. അതു കാണുമ്പോള്‍ തന്നെ മനസ്സ് പകുതി നിറഞ്ഞു.. ബോട്ടില്‍ നിന്നിറങ്ങി 10 മീറ്റര്‍ നടന്നാല്‍ റിസപ്ഷന്‍ & റെസ്റ്റൊറന്റ്.. കയറിച്ചെല്ലുമ്പോള്‍ ഒരു വെല്‍കം ഡ്രിങ്ക്.. അവിടെ നിന്നു അവരുടെ കോമ്പൌണ്ട് കാണാന്‍ ഒരു ഇലക്ട്രിക് കാറില്‍.. ഒന്നു ചുറ്റിക്കറങ്ങി വന്നു റൂമിലേക്ക്.. ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച തന്നെ അപാരമാണ്.. ഇതെല്ലാം നമ്മുടെ കേരളം തന്നെയാണല്ലോയെന്നു അത്ഭുതപ്പെടും..


നല്ല ഫ്രഷ് മീന്‍ പൊരിച്ചതും മീന്‍ കറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം വല്ലാതെയങ്ങിഷ്ടപ്പെട്ടു.. 3 മണിക്ക് ഞങ്ങള്‍ക്കു മാത്രമയി ഒരു ഹൌസ് ബോട്ട്.. രണ്ടു ബെഡ് റൂം, ഒരു സിറ്റിംഗ് ഹാള്‍, കിച്ചണ്‍, മുകള്‍ത്തട്ടില്‍ ഒരു സിറ്റിംഗ് റൂം.. ഇത്രയും സൌകര്യങ്ങള്‍.. പുന്നമടക്കായലില്‍ നിന്നു മൂന്നു മണിക്കു തുടങ്ങിയ യാത്ര വിശാലമായ കായല്‍പ്പരപ്പിലൂടെ.. 20 മിനുട്ട് യാത്രക്കു ശേഷം മറ്റൊരു വലിയ കായലിലേക്കു കടന്നു.. പമ്പയാര്‍.. പഴയ മലയാളപ്പാട്ടുകളില്‍ ചിലത് ഓര്‍മ്മ വന്നു.. അകത്തോട്ടു പോകുന്തോറും വീതി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. വെള്ളത്തിന്റെ ഇളക്കവും ഓളവും കൂടുന്നുണ്ടായിരുന്നു.. വീണ്ടും മുന്നോട്ട്.. ചില ഭാഗങ്ങളില്‍ വെള്ളം കലങ്ങിയിരുന്നു.. പമ്പയാറില്‍ നിന്നു വേമ്പനാട്ടു കായലിലേക്ക്.. 


കുട്ടനാടന്‍ കൃഷിയിടങ്ങളുടെ ഓരത്തുകൂടിയാണ് യാത്ര.. നല്ല സുന്ദരമായ പ്രകൃതിയുടെ കാഴ്ചകളെ വീക്ഷിക്കുകയും, ക്യാമറയില്‍ ഫൈറോസ് പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു മുകളില്‍ കയറി കാഴ്ചകളുടെ വ്യത്യസ്ത കോണിലുള്ള ദൃശ്യമനോഹാരിത നുകരും.. സാധാരണ ജലയാത്രയില്‍ പേടിയുണ്ടാകുന്നവര്‍ക്കു പോലും ഈ യാത്ര ഭയമുണ്ടാക്കില്ലയെന്നു മാത്രമല്ല, നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള അനുഭവസ്ഥര്‍ പറഞ്ഞു.. ബോട്ടിന്റെ ഗതിക്കനുസരിച്ച് സൂര്യന്‍ വ്യത്യസ്ത ദിശകളില്‍ മാറി മാറി വരുന്നുണ്ടായിരുന്നു.. സുന്ദരമായ അസ്തമയവും കാണാനായി.. അതിന്റെ നല്ലൊരു ദൃശ്യം ഫൈറോസ് അവളുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ചായയും സ്നാക്ക്സും ബോട്ടില്‍ സപ്ലൈ ചെയ്തു. രണ്ടു ക്രൂസ്, ഒരു കുക്ക് എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.. ടിഷ്യൂ പേപ്പറുകള്‍ ഇച്ചുവിന്റെ കരവിരുതില്‍ കടലാസ് വഞ്ചികളായി കായലില്‍ ഒഴുകി.. 6.15നു ഞങ്ങള്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി..


ഹൌസ് ബോട്ടിലെ ആദ്യ യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവവുമായി കോമ്പൌണ്ടില്‍ കറങ്ങി.. അവിടത്തെ പൂളില്‍ ചില ടൂറിസ്റ്റുകള്‍ ചൂണ്ടയിടുന്നുണ്ടായിരുന്നു.. മീന്‍ കിട്ടുന്നുമുണ്ടായിരുന്നു.. ചില കോട്ടേജുകള്‍ ആ പൂളിലായിട്ടാണ് നിലകൊള്ളുന്നത്.. എന്തായാലും വളരെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരിടം.. ഭക്ഷണവും സൂപ്പര്‍.. സാധാരണ ടൂറുകളില്‍ ചിക്കണ്‍ ആയിരിക്കും പ്രധാന ഇനം.. എന്നാല്‍ ഇവിടെ മീനായിരുന്നു മുഖ്യ ഇനം.. രാത്രി വരാന്തയില്‍ ഇരുന്നാല്‍ കായലിന്റെ നേര്‍ത്ത ഇരമ്പലും സുഖകരമായ കാറ്റും.. അനിര്‍വചനീയമായ സവിശേഷമായ ഒരു മൂഡ് സൃഷ്ടിക്കപ്പെടും.. നിലാവു കൂടിയുണ്ടായിരുന്നെങ്കില്‍ ഒരു പ്രത്യേക ഭ്രാന്താകുമന്നാണ് ഫൈറോസ് പറയുന്നത്.. സുഖകരമയ ഉറക്കം..

മെയ് 8..
കാലത്തു സൂര്യനുണരുന്നതിനു മുന്‍പേ ഉണരണമെന്നു ഓരോരുത്തരും ഉറങ്ങുന്നതിനു മുന്‍പേ തീരുമാനിച്ചിരുന്നെങ്കിലും ഉണരാന്‍ വൈകി.. കാലത്തു സൂര്യന്റെ വെളിച്ചം കായലിനെ കൂടുതല്‍ സുന്ദരമാക്കി.. ഫൈറോസ് അപ്പോഴും ക്യാമറയുമായി നടക്കുകയായിരുന്നു.. 52 ഏക്കറിനടുത്ത് സ്ഥലമുണ്ടെന്നാണ് അതിന്റെ മാനാജര്‍ പറഞ്ഞത്.. അതിനകത്തെ പൂളില്‍ പെഢല്‍ ബോട്ടില്‍ ഒരു കറക്കം.. പിന്നെ എവിടേയും പോയില്ല.. ബോട്ടിലെ ജീവനക്കാര്‍ കായലില്‍ നിന്നു ഒരു കൊഞ്ചിനെ പിടിച്ചു ഇച്ചുവിനു നല്‍കി..കോമ്പൌണ്ടിലെ ചെടികളും പൂക്കളും കണ്ടു നടന്നു.. പ്രാതല്‍ ബുഫേയായിരുന്നു.. അതിനെ പാചകം ചെയ്യാന്‍ നിന്നാല്‍ ഞങ്ങളുടെ ട്രെയിന്‍ കിട്ടില്ലെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.. ഉച്ചഭക്ഷണത്തിനു ശേഷം വിടവാങ്ങി.. വീണ്ടും ബോട്ടില്‍.. കനാലിലൂടെ റോഡിനടുത്തേക്ക്.. അവിടെ നിന്നു റെയില്‍വേ സ്റ്റേഷന്‍..

തികച്ചും മനസ്സു നിറഞ്ഞ ഒരു പുതിയ യാത്രാനുഭവവുമായി വീട്ടിലേക്ക്...