Wednesday, October 27, 2010

Nilambur Teak Forest















പ്രസിദ്ധമായ നിലമ്പൂരിലെ തേക്ക് പ്ലാന്റേഷന്‍.. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് നിലമ്പൂരില്‍ നിന്നു ഒരുപാട് മരങ്ങള്‍ വെട്ടിക്കടത്തിയെന്നത് യാഥാര്‍ത്ഥ്യം തന്നെ.. അതിനുവേണ്ടിയായിരുന്നല്ലോ നിലമ്പൂരിലേക്കു റെയില്‍പ്പാത ഉണ്ടാക്കിയത്.. അല്ലാതെ നിലമ്പൂരിലെ ജനങ്ങള്‍ക്കു തീവണ്ടിയാത്രക്കു വേണ്ടിയായിരുന്നില്ലല്ലോ.. എന്നാല്‍ കൂട്ടത്തില്‍ കനോലി സായ്പ് ചിലതു നട്ടുപിടിപ്പിക്കുക കൂടി ചെയ്തിരുന്നു.. അതാണ് ഇന്നും നിലമ്പൂരിനും കേരളത്തിനും ഇന്ത്യക്കും മാതൃകയായ കനോലി തേക്ക് പ്ലന്റേഷന്‍.. 117 തേക്കുകളാണ് അവിടെ ഇപ്പോഴുള്ളത്.. ഒരു തേക്കിന്റെ ശരാശരി വ്യാപ്തം 8.9 ക്യുബിക് മീറ്ററാണന്നു അവിടെ എഴുതിവെച്ചിട്ടുണ്ട്.. മറ്റു ചില ചരിത്രങ്ങളും അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.. കനോലി സായ്പിനെ പൂക്കോട്ടൂരില്‍ വെച്ച് വധിച്ചതുള്‍പ്പെടെയുള്ള ചരിത്രത്തിന്റെ ഏടുകള്‍ കുറിച്ചുവെച്ചിരിക്കുന്നു..

നിലമ്പൂര്‍ ടൗണിനു അടുത്തായി സ്ഥിതി ചെയ്യുന്ന അരുവാക്കോട് (അവിടെയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തേക്ക് ലേലം നടക്കുന്നത്) ഫോറസ്റ്റ് ഓഫീസില്‍ നിന്നും പ്രവേശന ടിക്കറ്റ് എടുക്കണം.. അവിടെ നിന്നും ഒരു അഞ്ചു മിനുട്ട് നടന്നെത്താവുന്ന ദൂരത്താണ് കനോലി പ്ലോട്ട്.. അതിനപ്പുറത്തേക്കു വാഹനം അനുവദിക്കില്ല..












കുറച്ചു നടക്കുമ്പോള്‍ തന്നെ ചാലിയാര്‍ പുഴ കാണാം.. അതു മുറിച്ചു കടക്കാന്‍ ഇപ്പോള്‍ തൂക്കുപാലം ഉണ്ട്.. മുന്‍പ് പുഴ ക്രോസ് ചെയ്യാന്‍ ഒരു തോണി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അതിലെ യാത്ര നല്ലൊരു അനുഭവമാണ്.. വലത്തോട്ടു ചായുമ്പോള്‍ അതിനകത്തേക്കു വെള്ളം കയറുമോയെന്നു പേടിച്ച് അപ്പുറത്തേക്കു ചാഞ്ഞിരിക്കും.. അപ്പോള്‍ ആ വശത്തെ വക്ക് വെള്ളത്തിന്റെ നിരപ്പിലേക്കു തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലെത്തും.. യാത്രചെയ്തു പരിചയമില്ലാത്തവരാണെങ്കില്‍ ഈ അവസ്ഥ കൂടുതലാകും..

















ആ തൂക്കുപാലം കടന്നുചെന്നാല്‍ കനോലി പ്ലോട്ടിന്റെ കരയിലെത്തും.. പിന്നീടുള്ള നടത്തം മുഴുവന്‍ തേക്കുകള്‍ക്കും മറ്റു വന്‍ മരങ്ങള്‍ക്കും ഇടയിലൂടെയാണ്.. 117 തേക്കുകളും മറ്റു മരങ്ങളും നല്കുന്ന തണലും ശുദ്ധമായ വായുവും സുഖമുള്ളൊരു കാറ്റും ആസ്വദിച്ചുകൊണ്ടു അവിടെ കറങ്ങാം.. കൂട്ടത്തില്‍ ചീവീടുകളുടെ ശബ്ദവും അലയടിക്കും.. ആ പ്ലോട്ടിന്റെ ഒരു വശത്ത് ഏതോ മലനിരയില്‍ നിന്നിറങ്ങി വരുന്ന ഒരു പുഴ ഒഴുകിയെത്തി ചാലിയാറില്‍ ചേരുന്നുണ്ട്.. ചാലിയാര്‍ സമ്പുഷ്ടമാകുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ കൈവഴികള്‍ ചേരുമ്പോഴാണ്..

മന്ദാരം, കാഞ്ഞീരം, ചീനി, തവള തുടങ്ങി വിവിധയിനം മരങ്ങള്‍ അവിടെ കാണാം.. അതിന്റെയെല്ലാം ശാസ്ത്രീയനാമങ്ങളും അവിടെ എഴുതിവെച്ചിട്ടുണ്ട്.. എല്ലാം ചുറ്റിനടന്നു കാണുമ്പോള്‍ 23-ം നമ്പര്‍ തേക്കു കാണാന്‍ മറക്കരുത്.. കാരണം അതാണ് കൂട്ടത്തില്‍ വലിയത്.. 46.5 മീറ്റര്‍ നീളം.. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്നാണ് പറയുന്നത്.. അതു രണ്ടുപേര്‍ കൂടി കൈകോര്‍ത്തുപിടിച്ചാല്‍ പോലും വട്ടം ചുറ്റിപിടിക്കാന്‍ കഴിയില്ല.. അവിടെയെല്ലാം ചുറ്റിക്കറങ്ങിയതിനു ശേഷം കൈവഴിപ്പുഴയില്‍ ഇറങ്ങി.. അതിന്റെ അരികിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.. മുക്കാല്‍ ഭാഗവും നനവില്ലാതെ മണല്‍ മാത്രമായി കിടക്കുകയായിരുന്നു.. ചാലിയാറിലെത്തിയാല്‍ ആഴം കൂടും.. ആ കൈവഴിപ്പുഴയിലെ വെള്ളത്തിനു ഔഷധഗുണമുണ്ടെന്നു അവിടത്തെ ആളുകള്‍ പറയുന്നു.. പ്രകൃതി സംരക്ഷണത്തിന്റെയും മരങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റേയും ആവശ്യകത അവിടം സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിക്കും ബോധ്യപ്പെടുമെങ്കില്‍ വളരെ നല്ലത്.. വരും തലമുറയോടു ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്..

Friday, October 22, 2010

ആഢ്യന്‍പാറ വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15കി.മീ ദൂരത്ത് ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ എത്താവുന്നതാണ് ആഢ്യന്‍പാറ.. ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ് പുനരുദ്ധരിച്ച് നല്ല ബി.എം & ബി.സി റോഡ് പ്രവൃത്തി നടക്കുകയാണ്.. അതിരപ്പിള്ളീ പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറ.. കൊച്ചുവെള്ളച്ചാട്ടം മാത്രം.. വേനലിലെ കാഴ്ചയും മഴക്കാലത്തെ കാഴ്ചയും തികച്ചും വ്യത്യസ്തമാണ്.. വെള്ളത്തിന്റെ അടിഒഴുക്കു നമുക്കു കൃത്യമായി മനസ്സിലാക്കാനാവില്ല..
വേനല്കാലത്തു കാണുമ്പോഴാണ് അതിലെ ചതിക്കുഴികള്‍ പ്രത്യക്ഷമാവുന്നത്.. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന്‍ ആ
ഢ്യന്‍പാറ എടുത്തിട്ടുണ്ട്.. എന്നിട്ടും ആവേശഭരിതരായ യുവാക്കള്‍ (പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍) ഇപ്പോഴും കുളിക്കാന്‍ ഇറങ്ങുന്നുവെന്നത് അവരുടെ സാഹസികമനസ്സിനെയാണോ അമിതാവേശത്തെയാണോ ഹീറോയിസത്തെയാണോ പ്രകടമാക്കുന്നതെന്നറിയില്ല.. ശരിക്കും നീന്താന്‍ അറിയുന്നവര്‍ പോലും അവിടെ മുങ്ങുന്നു
വെന്നതാണ് പ്രശ്നം.. ഇതോടൊപ്പമുള്ള ഫോട്ടോയില്‍ പാറകള്‍ക്കിടയിലെ ഗര്‍ത്തങ്ങള്‍ നി
ങ്ങള്‍ക്കു കാണാം..
വേനക്കാലത്തു അവിടേക്കു യൂത്ത് ഹോസ്റ്റല്‍ അസ്സോസ്സിയേഷനെ പോലുള്ള സംഘങ്ങള്‍ ട്രക്കിംഗ് സംഘടിപ്പിക്കാറുണ്ട്.. ആ
കാട്ടാറിന്റെ മുകളിലേക്കു കയറിയാല്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ കാണാമെന്നു പറയുന്നു.. ഏതോ വയനാടന്‍ മലയില്‍ നിന്നും പുറപ്പെടുന്ന ഈ കാട്ടാറ് ഇവിടെയെത്തുമ്പോള്‍ ഇത്രയും അപകടകാരിയായത് കാണാന്‍ വരുന്നവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. എന്തായാലും കണാന്‍ നല്ല ഭംഗിയാണെന്നതില്‍ യാതൊരു സംശയവുമില്ല.. ശാന്തമായി ഒഴുകുകയും പാറയിലൂടെ ഒരു ഇറക്കം കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീണ്ടും പരന്നൊഴുകുകയും, ഇടയ്ക്കു വീണ്ടും ഒന്നു തിരിഞ്ഞു ചാടിയുള്ള കാട്ടാറിന്റെ ആ യാത്ര തന്നെ നല്ല രസമാണ്..
പാറയിലൂടെ ഇറങ്ങുന്ന വെള്ളത്തോടൊപ്പം പ്രത്യേക ബാലന്‍സില്‍ നിന്നുകൊണ്ടു ഒഴുകുന്ന ആദിവാസിക്കുട്ടികള്‍ ഒരു സര്‍ക്കസ്സ് കാഴ്ചയേകും..

എങ്കിലും ആ ഒരു കാഴ്ചക്കു മാത്രമായി വളരെ ദൂരെ നിന്നു അവിടെ പോകുന്നതിനേക്കാള്‍ നല്ലത് മസ്നഗിഡിയോ ഊട്ടിയോ പോകുന്ന വഴി
ഒരു ഉപയാത്ര.. അല്ലെങ്കില്‍ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍ (കനോലി പ്ലോട്ട്), തേക്ക് മ്യൂസിയം, നെടുങ്കയം എന്നിവ ഉള്‍പ്പെടുത്തി ഒരു യാത്രയുമാവാം.. മലപ്പുറത്തുകാര്‍ക്കു അതു മാത്രമായി ഒരു യാത്ര ആയാലും നഷ്ടമാവില്ല..

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15കി.മീ ദൂരത്ത് ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ എത്താവുന്നതാണ് ആഢ്യന്‍പാറ.. ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ് പുനരുദ്ധരിച്ച് നല്ല ബി.എം & ബി.സി റോഡ് പ്രവൃത്തി നടക്കുകയാണ്.. അതിരപ്പിള്ളീ പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറ.. കൊച്ചുവെള്ളച്ചാട്ടം മാത്രം.. വേനലിലെ കാഴ്ചയും മഴക്കാലത്തെ കാഴ്ചയും തികച്ചും വ്യത്യസ്തമാണ്.. വെള്ളത്തിന്റെ അടിഒഴുക്കു നമുക്കു കൃത്യമായി മനസ്സിലാക്കാനാവില്ല..

വേനല്കാലത്തു കാണുമ്പോഴാണ് അതിലെ ചതിക്കുഴികള്‍ പ്രത്യക്ഷമാവുന്നത്.. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന്‍ ആഢ്യന്‍പാറ എടുത്തിട്ടുണ്ട്.. എന്നിട്ടും ആവേശഭരിതരായ യുവാക്കള്‍ (പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍) ഇപ്പോഴും കുളിക്കാന്‍ ഇറങ്ങുന്നുവെന്നത് അവരുടെ സാഹസികമനസ്സിനെയാണോ അമിതാവേശത്തെയാണോ ഹീറോയിസത്തെയാണോ പ്രകടമാക്കുന്നതെന്നറിയില്ല.. ശരിക്കും നീന്താന്‍ അറിയുന്നവര്‍ പോലും അവിടെ മുങ്ങുന്നുവെന്നതാണ് പ്രശ്നം.. ഇതോടൊപ്പമുള്ള ഫോട്ടോയില്‍ പാറകള്‍ക്കിടയിലെ ഗര്‍ത്തങ്ങള്‍ നിങ്ങള്‍ക്കു കാണാം..

വേനക്കാലത്തു അവിടേക്കു യൂത്ത് ഹോസ്റ്റല്‍ അസ്സോസ്സിയേഷനെ പോലുള്ള സംഘങ്ങള്‍ ട്രക്കിംഗ് സംഘടിപ്പിക്കാറുണ്ട്.. ആ കാട്ടാറിന്റെ മുകളിലേക്കു കയറിയാല്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ കാണാമെന്നു പറയുന്നു.. ഏതോ വയനാടന്‍ മലയില്‍ നിന്നും പുറപ്പെടുന്ന ഈ കാട്ടാറ് ഇവിടെയെത്തുമ്പോള്‍ ഇത്രയും അപകടകാരിയായത് കാണാന്‍ വരുന്നവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. എന്തായാലും കണാന്‍ നല്ല ഭംഗിയാണെന്നതില്‍ യാതൊരു സംശയവുമില്ല.. ശാന്തമായി ഒഴുകുകയും പാറയിലൂടെ ഒരു ഇറക്കം കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീണ്ടും പരന്നൊഴുകുകയും, ഇടയ്ക്കു വീണ്ടും ഒന്നു തിരിഞ്ഞു ചാടിയുള്ള കാട്ടാറിന്റെ ആ യാത്ര തന്നെ നല്ല രസമാണ്.. പാറയിലൂടെ ഇറങ്ങുന്ന വെള്ളത്തോടൊപ്പം പ്രത്യേക ബാലന്‍സില്‍ നിന്നുകൊണ്ടു ഒഴുകുന്ന ആദിവാസിക്കുട്ടികള്‍ ഒരു സര്‍ക്കസ്സ് കാഴ്ചയേകും..

എങ്കിലും ആ ഒരു കാഴ്ചക്കു മാത്രമായി വളരെ ദൂരെ നിന്നു അവിടെ പോകുന്നതിനേക്കാള്‍ നല്ലത് മസ്നഗിഡിയോ ഊട്ടിയോ പോകുന്ന വഴി ഒരു ഉപയാത്ര.. അല്ലെങ്കില്‍ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍ (കനോലി പ്ലോട്ട്), തേക്ക് മ്യൂസിയം, നെടുങ്കയം എന്നിവ ഉള്‍പ്പെടുത്തി ഒരു യാത്രയുമാവാം.. മലപ്പുറത്തുകാര്‍ക്കു അതു മാത്രമായി ഒരു യാത്ര ആയാലും നന്നായിരിക്കും..









 

Tuesday, October 19, 2010

കോടനാട്.. തട്ടേക്കാട്

കോടനാട്…തട്ടേക്കാട്…


എറണാകുളത്തുനിന്നും കോതമംഗലം വഴി മൂന്നാര്‍ റൂട്ടിലൂടെ പോയി രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലമാണ് തട്ടേക്കാട് പക്ഷിസങ്കേതം.. പോകുന്ന വഴിയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞു പോയാല്‍ മൂന്നാറിലേക്ക്.. കോതമംഗലത്തിനടുത്തുള്ള മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് കോടനാട്.. 8 മണിക്കു അവിടെയെത്തിയാല്‍ ആനകളെ കുളിപ്പിക്കുന്നതുള്‍പ്പെടെ ആനകളെ വളരെ അടുത്തുനിന്നു കാണാനാവുമെന്നാണ് പറഞ്ഞറിഞ്ഞത്.. ഇതൊക്കെയായിരുന്നു യാത്രക്കു മുന്‍പുള്ള സങ്കല്പം.. എല്ലാം ഏര്‍പ്പാടാക്കിയത് എറണാകുളത്ത് താമസിച്ചിരുന്ന ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാ ഒരു കുടുംബമാണ്..

രാവിലെ 7 മണിക്കു പുറപ്പെട്ടു.. കോടനാട് 8 മണിക്കെത്തുകയെന്നത് തെറ്റിച്ചില്ല.. അതുകൊണ്ടു തന്നെ കേട്ടറിഞ്ഞ സങ്കല്പങ്ങളും തെറ്റിയില്ല.. രണ്ടു കുഞ്ഞു ആനകള്‍ ഉള്‍പ്പെടെ 4 എണ്ണം സുഖകരമായ ആറാട്ടിലായിരുന്നു.. പാപ്പാന്മാര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.. പാപ്പാന്മാര്‍ ചകിരി കൊണ്ട് ശരീരം വൃത്തിയാക്കിക്കൊടുക്കുന്നു.. ആദ്യപേടി മാറിയ ടൂറിസ്റ്റുകളില്‍ ചിലര്‍ പുഴയിലിറങ്ങി ആനകളെ കുളിപ്പിക്കുന്നു.. ചെറിയ പേടി ബാക്കിയുള്ളവര്‍ കരയില്‍ നിന്നു ആസ്വദിക്കുന്നു.. എന്റെ ചെറിയ മോള്‍ക്കും

കൂടെയുള്ള രണ്ടു കുഞ്ഞുങ്ങള്‍ക്കും പുഴയില്‍ ഇറങ്ങി ആനയുടെ അടുത്ത് പോകാന്‍ താല്പര്യമുണ്ടായിരുന്നു.. പക്ഷേ ഇറങ്ങിയില്ല..അവിടത്തെ കാഴ്ചകള്‍ ക്യാമറയില്‍ ഞങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു..


അതിനിടയില്‍ രണ്ട് ആനകള്‍ കുളി കഴിഞ്ഞു കയറി വന്നു.. കൂട്ടത്തില്‍ വലിയതാണ് ആദ്യമെത്തിയത്.. പലരും പേടിച്ചു വഴിയോരത്തേക്കു മാറി.. പിന്നീട് കുഞ്ഞു ആന എത്തിയപ്പോഴേക്കും പാപ്പാന്‍ പകര്‍ന്ന ധൈര്യത്തില്‍ ഞങ്ങളുടെ രണ്ടു കുടുംബമുള്‍പ്പെടെ കുറച്ചുപേര്‍ ആനയെ തൊടാനും അതിനെ പിടിച്ചുനിന്നു ഫോട്ടോ എടുക്കാനും ധൈര്യം കാണിച്ചു.. കുറച്ചു നിമിഷങ്ങള്‍ക്കകം ആനക്കുട്ടിയുമായി (അതിന്റെ പേര്‍ ആശ) എല്ലാവരും ഇണങ്ങുകയും ചങ്ങാത്തത്തിലാവുകയും ചെയ്തു..ബാക്കി രണ്ടെണ്ണം (പാര്‍വതി,

ഞ്ജന) കൂടി നീരാട്ട് കഴിഞ്ഞു കയറി. കോടനാട് നിന്നു പെട്ടെന്നു മടങ്ങണമെന്ന മുന്‍ ധാരണയെല്ലാം തെറ്റി.. ആനക്കുട്ടിയുടെ കൂട്ട് കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരു പുതിയ അനുഭവം, ജീവിതത്തിലെ ആദ്യത്തെ അനുഭവം നല്‍കിയപ്പോള്‍ സമയം പ്രശ്നമായില്ല.. കുറേ സമയം ആനയുടെയടുത്ത് ചെലവഴിച്ചു.. ഇതിനേക്കാള്‍ കൂടുതല്‍ ആനകളെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനപ്പന്തിയില്‍ കണ്ടിട്ടുണ്ട്.. അതു നല്‍കുന്നത് മറ്റൊരു ആസ്വാദനമാണ്.. പിന്നീട് കോടനാട് ആനപ്പന്തിയോട് ചേര്‍ന്ന് ഒരു കൊച്ചു കാഴ്ചബംഗ്ലാവ്.. ഏതാനും മൃഗങ്ങളും കുറച്ചു പക്ഷികളും.. ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്.. അവിടെ നിന്നു കുട്ടികളെ നിര്‍ബന്ധിച്ച് വണ്ടിയില്‍ കയറ്റി അടുത്ത കേന്ദ്രത്തിലേക്ക്.. ഏകദേശം 10മണി.. വഴിയില്‍ പ്രാതലിനു കുറച്ചു സമയം.. യാത്ര തുടര്‍ന്നു..


തട്ടേക്കാടിലീക്കുള്ള വഴിയോരങ്ങള്‍ വയനാട്/മസ്നഗുഡി തുടങ്ങിയ യാത്രകളുടെ ദൃശ്യഭംഗി നല്‍കുന്നതല്ല.. വിരസമായ വഴിയോരങ്ങള്‍.. സാധാരണ കാഴ്ചകള്‍.. അപ്പോഴും ഞങ്ങള്‍ക്ക് എത്താന്‍ പോകുന്ന സ്ഥലത്തിന്റെ ഒരു ഭൂമിശാസ്ത്രവും അറിയില്ലായിരുന്നു. കാരണം ഞങ്ങളുടെ കൂടെയുള്ള സുഹൃത്തുക്കള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്നു കേട്ടറിഞ്ഞ വിവരണത്തിന്റെ ഭംഗിയിലാണ് ഞങ്ങള്‍ അവിടേക്കു പോകുന്നത്.. ഏകദേശം 12 മണിയോടു കൂടി ഞങ്ങള്‍ ഉദ്ദേശിച്ച ബേഡ്സ് ലഗൂണ്‍ എന്ന റിസോര്‍ട്ടിന്റെ ബോര്‍ഡ് വഴിയോരങ്ങളില്‍ കാണാന്‍ തുടങ്ങി.. ഇടക്കു ചില ജംഗ്ഷനുകള്‍ വരുമ്പോള്‍ റിസോര്‍ട്ടില്‍ വിളിക്കും.. ഏതായാലും ഒരു മണിയോടടുത്ത് റിസോര്‍ട്ടില്‍ എത്തി.. വിശാലമായ ഇടം.. ഒരു ഭാഗത്ത് കായലില്‍ നിന്നു തള്ളി നില്‍ക്കുന്ന വെള്ളം.. വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള കോട്ടേജുകള്‍.. ഞങ്ങള്‍ക്ക് കിട്ടിയത് മൈനയും കിങ്ഫിഷറും (കോട്ടേജിന്റെ പേരാണ്).. കായല്പരപ്പു നല്‍കുന്ന സുന്ദരമായ കാഴ്ച.. റിസോര്‍ട്ട് കോമ്പൌണ്ടില്‍ ഒരു കുളം, പിന്നെ കിഡ്സ് പൂള്‍, ഷട്ടില്‍ കോര്‍ട്ട്, ചീനവല, മീന്‍ പിടിക്കാനുള്ള സൌകര്യം.. നമ്മളുടെ കയ്യില്‍ ചൂണ്ടയുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലത്.. കാരണം അവര്‍ നല്‍കുന്ന ചൂണ്ട വലിയ മത്സ്യങ്ങള്‍ക്കുള്ള കൊളുത്താണ്.. ചെറിയ കൊളുത്തായിരുന്നെങ്കില്‍ എന്തായാലും മീന്‍ കിട്ടുമായിരുന്നു.. ചീനവല ഉപയോഗിച്ചു മീന്‍ പിടിക്കുന്നത് നമുക്കു പരീക്ഷിക്കാം.. പത്തോളം കുഞ്ഞു മീനുകള്‍ ഞങ്ങള്‍ക്കും കിട്ടി..

അവിടത്തെ ഭക്ഷണവും നല്ലതായിരുന്നു.. വൈകീട്ട് ഒരു വലിയവള്ളത്തില്‍ ഞങ്ങളും അവിടെ താമസത്തിനെത്തിയ വേറൊരു കുടുംബവും കൂടി പെരിയാര്‍ മുറിച്ചുകടന്നു ഇഞ്ചത്തൊട്ടി എന്ന വനത്തിന്റെ ഭാഗത്തേക്കു യാത്രതിരിച്ചു.. ശരിക്കും ഭയങ്കരമായ വീതിയിലുള്ള പെരിയാറിനു നടുവിലെത്തുമ്പോള്‍ പല ചിന്തകള്‍ മനസ്സിലൂടെ കടന്നുപോവും.. ഫൈറോസിനാണെങ്കില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഭയങ്കര പേടിയാണ്.. ഞങ്ങള്‍ പോകുന്നതിനു കുറച്ചു മുന്‍പായിരുന്നു തട്ടേക്കാട്ബോട്ടപകടം..കുറേവിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയുംചെയ്തിരുന്നു.. ആ പെരിയാറിലൂടെയാണ് യാത്രയെന്നത് ഏതു പേടിയില്ലാത്തവനേയും ചെറുതായി ഭയപ്പെടുത്തുന്നതായിരുന്നു.. വലിയ മുള കൊണ്ടു കുത്തിത്തുഴയുന്ന വഞ്ചിയായിരുന്നു.. ഇഞ്ചത്തൊട്ടി വനത്തിന്റെ ഉള്‍ഭാഗത്തേക്കു എത്തിയപ്പോള്‍ ഭയമെല്ലാം മാറി.. കാടിനു ഒരു പ്രത്യേക സൗന്ദര്യം.. ആ ഭാഗത്ത് മലയണ്ണാനെ കണ്ടു.. ആനകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ധാരാളമാണ്.. കാ

രണം ഇല്ലിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു അത്.. ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ തിരിച്ചു റിസോര്‍ട്ടില്‍തിരിച്ചെത്തി.. അതിനു ശേഷം ശ്വാസം വിട്ടവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു..

അടുത്ത ദിവസം രാവിലെ ഷട്ടില്‍ കളി.. കുളത്തിലെ കുളി.. മീന്‍പിടുത്തം വിവിധ വിധത്തില്‍ പരീക്ഷിച്ചെങ്കിലും ചീനവലയില്‍ മാത്രമാണ് കുറച്ചു മീന്‍ (കുഞ്ഞുമീന്‍) കിട്ടിയത്.. വന്‍ മീനുകള്‍ ഒരു കുട്ട നിറയെ കിട്ടിയില്ല.. കേവലം പത്തെണ്ണം മാത്രം.. അതിനുശേഷം വീണ്ടും അവിടമെല്ലാം ചുറ്റിനടന്നു കണ്ടു.. തട്ടേക്കാട് പക്ഷിസങ്കേതം കാണണമെന്നു കരുതിയിരുന്നെങ്കിലും എവിടേയും പോയില്ല.. സമ്പൂര്‍ണ്ണ വിശ്രമം.. അതിനു പറ്റിയ കേന്ദ്രമായിരുന്നു ബേഡ്സ് ലഗൂണ്‍.. ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര.. അപ്പോഴേക്കും ഒരു കുടുംബയോഗത്തിനായി നേരത്തെ ബുക്ക് ചെയ്ത ഒരു കുടുംബക്കൂട്ടം എത്തിയിരുന്നു.. പക്ഷേ കുട്ടികള്‍ അപ്പോഴേക്കും മൂഡ് ഓഫ് ആയി.. അതു പിന്നെ അങ്ങിനെയാണ്.. അവര്‍ക്കു എവിടെപ്പോയാലും തിരിച്ചുപോരുമ്പോള്‍ അങ്ങിനെയാണ്.. എന്തായാലും നല്ലൊരു അനുഭവത്തോടെ ഞങ്ങള്‍ മടങ്ങി..

Thursday, October 14, 2010

ഇതു മസ്നഗുഡി…

തമിഴ്നാടിന്റെ അതിര്‍ത്തിപ്രദേശം.. മലപ്പുറത്തു നിന്നും ഏകദേശം 90 കിലോമീറ്റര്‍ ദൂരം മാത്രം.. പെട്ടെന്നു പോകണമെന്നു തോന്നിയാല്‍ ഏറ്റവും എളുപ്പത്തില്‍ ഉല്ലാസയാത്രയ്ക്കു തിരഞ്ഞെടുക്കാവുന്ന ഒരിടം.. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി തമിഴ്നാട് അതിര്‍ത്തി കടന്ന് ഗൂഡല്ലൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൈസൂര്‍ റൂട്ടില്‍ മുന്നോട്ട്.. (ഗൂഡല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ഊട്ടി റൂട്ട് ആണ്).. കുറച്ചുദൂരം എത്തുമ്പോള്‍ തന്നെ ഇരുവശവും കാടുകള്‍ കണ്ടു തുടങ്ങും.. ഭാഗ്യമുണ്ടെങ്കില്‍ മൃഗങ്ങളെ (പ്രധാനമായും ആന, കാട്ടുപോത്ത്, മാന്‍, തുടങ്ങിയവ) വഴിയോരങ്ങളില്‍ തന്നെ കാണാം.. ഇപ്പോള്‍ രാത്രി യാത്രനിരോധനം ഉള്ളതിനാല്‍ മൃഗങ്ങള്‍ കുറച്ചുകൂടി സ്വതന്ത്രമായി വിഹരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.. കടുവ ഉണ്ടെങ്കിലും ഞങ്ങളുടെ രണ്ടു യാത്രയിലും കാണാനായില്ല.. മെയിന്‍ റൂട്ടില്‍ തൊപ്പക്കാട് എന്ന ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു പോകണം.. അതു വഴിയും ഊട്ടിയിലേക്കു പോകാം.. നല്ല വേനലില്‍ ആണ് പോയതെന്നതു കൊണ്ട് ഹരിതഭംഗി വല്ലതെയൊന്നും ആസ്വദിക്കാനായില്ല.. ഏകദേശം മൂന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങളുടെ റിസോര്‍ട്ടില്‍ എത്തി..(അത്രയും സമയം വേണ്ട. ഞങ്ങള്‍ പോകുന്ന വഴിയില്‍ നിലമ്പൂര്‍ തേക്കിന്‍ കാട് കാണാന്‍ കുറേ സമയം ചെലവഴിച്ചു).. രണ്ടു തവണയും ഓരോ കുടുംബം ഞങ്ങളോടൊപ്പമുണ്ടായിരുന്നു..

ഇതു മസ്നഗുഡി ടൌണ്‍.. (ടൌണ്‍ എന്നു ഒരു ഗമയ്ക്കു പറയുകയാണ്)..

ഒരു കൊച്ചു അങ്ങാടി.. കുറച്ചു കടകള്‍, ടാക്സികള്‍, പോലീസ് സ്റ്റേഷന്‍, ട്യൂബ് വാള്‍ക്കനൈസിങ് ഷോപ്പ് തുടങ്ങി അത്യാവശ്യങ്ങള്‍ക്കുള്ള വകയെല്ലാമുണ്ട്.. ഞങ്ങളുടെ റിസോര്‍ട്ട് കാടിനോടടുത്താണ്.. ഇപ്പോള്‍ ആ പ്രദേശമെല്ലാം ടൈഗര്‍ റിസര്‍വ് കേന്ദ്രമായി പ്രഖ്യാപിച്ചു.. മറ്റിടങ്ങളില്‍ മഴ പെയ്യുന്ന കാലത്ത് കടുവയെ കൂടുതലായി ഇവിടെ കാണാമെന്നു നാട്ടുകാര്‍ പറയുന്നു.. ഈ കാടിന്റെ ഒരറ്റം വയനാടന്‍ കാടുകളും(കേരളം) മറ്റേ അറ്റം ബന്ദിപ്പൂര്‍ കാടുകളുമാണ് (കര്‍ണ്ണാടക).. ബന്ദിപ്പൂര്‍ വീരപ്പന്റെ താവളം എന്ന പേരില്‍ പ്രസിദ്ധമാണല്ലോ..

ഇതു ഊട്ടിയുടെ താഴ്വാരം..

മഴയില്ലാത്ത കുന്നിന്‍താഴ്വാരം.. എന്നെങ്കിലും ഒരു ചാറ്റല്‍മഴ ഉണ്ടാകുമെന്നാണ് അവിടത്തെ സ്ഥിരം അന്തേവാസികള്‍ പറയുന്നത്.. അല്ലാതെ സ്ഥിരം മഴയെന്ന പ്രതിഭാസം ആ താഴ്വാരത്തിനു അന്യമാണത്രേ.. ഏതു വേനല്‍ക്കാലത്തും ഒരു സുഖമുള്ള തണുപ്പ് അവിടെ ചുറ്റിപ്പറ്റിയുണ്ടാകും.. തണുപ്പിനും മസ്നഗുഡിയെ അത്രയ്ക്കു ഇഷ്ടമാണ്.. ഞങ്ങള്‍ ആദ്യതവണ താമസിച്ച ബ്ലൂ വാലി റിസോര്‍ട്ടിലെ പാര്‍ക്കില്‍ ഇരുന്നാല്‍ തന്നെ മനം മയക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ചുറ്റിലും കാണാം.. അപാര ദൃശ്യവി

രുന്നേകുന്ന നീല മലകളും പച്ച നിറഞ്ഞ താഴ്വരകളും എല്ലാ സംഘര്‍ഷങ്ങളേയും തുടച്ചുനീക്കി മനസ്സിനെ തണുപ്പിക്കും.. മറ്റൊന്നും മനസ്സിലേക്കു കടക്കുകയില്ല.. സുഖകരമായ കാലാവസ്ഥ.. സൂര്യന്‍ ചക്രവാളത്തില്‍ നിന്നു അകന്നു കൊണ്ടിരിക്കുമ്പോള്‍, പച്ചക്കാടുകളില്‍ ഒളിച്ചിരുന്ന തണുപ്പ് സൂര്യന്റെ വിടവാങ്ങലിനനുസരിച്ച് കയറിവന്നുകൊണ്ടിരിക്കും.. രാത്രിയില്‍ പുതപ്പിനുള്ളില്‍ കയറാതെ രക്ഷയില്ലാതായി.. ആ റിസോര്‍ട്ട് കോമ്പൌണ്ടില്‍ പോലും ആനയും മാനും കാട്ടുപന്നിയും എത്താറുണ്ട് എന്നു അവിടത്തെ സ്റ്റാഫ് പറഞ്ഞു.

രാത്രി പടക്കം പൊട്ടുന്ന ശബ്ദം കേട്ടാല്‍ പുറത്തിറങ്ങരുതെന്നും പറഞ്ഞു. ആന കയറിയാല്‍ അതിനെ ഓടിക്കാനാണത്രെ പടക്കം പൊട്ടിക്കുന്നത്.. അന്നു രാത്രി പടക്കം പൊട്ടിച്ചിരുന്നുവെന്ന് അടുത്ത ദിവസം രാവിലെ സ്റ്റാഫ് പറഞ്ഞു.. അവരുടെ കോമ്പൌണ്ടില്‍ കുറച്ചു വിട്ട് താമസത്തിനുള്ള ഒരു ബംഗ്ലാവ് ഉണ്ട്.. അവിടെ ആന വന്നതായിരുന്നു എന്നു പറഞ്ഞു. ആരറിയാന്‍..? ആ സുഖകരമായ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങുന്നതിന്റെ സുഖം അനുഭവിക്കുമ്പോഴേ അറിയൂ.. അതും ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നു രക്ഷപ്പെട്ടു പോന്നവര്‍.. പിന്നെന്തു പടക്കം..?!! പിന്നെന്തു ആന..?!!സഫാരിക്കു പോകാനുള്ള സാധ്യത ഉണ്ടായിരുന്നു.. ട്രക്കിംഗിനും സൌകര്യമൊരുക്കാമെന്നു പറഞ്ഞു.. പക്ഷേ ആര്‍ക്കും എവിടേക്കും പോകേണ്ട.. സമയാസമയം ഭക്ഷണവും അവിടെ ലഭിക്കും.. അതുകൊണ്ടു തന്നെ സമ്പൂര്‍ണ്ണമായും ആ റിസോര്‍ട്ടില്‍ തങ്ങി.. കുട്ടികള്‍ക്കാണെങ്കില്‍ കളി

ക്കാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് അവരും ഹാപ്പി..

..

പിറ്റേന്ന് കാലത്ത് മഞ്ഞും കോടയുമില്ലാതെ തെളിഞ്ഞ മലകളുടെ ദൃശ്യം അനിര്‍വചനീയ അനുഭവമേകി..

തൊട്ടടുത്ത അരുവിക്കരയില്‍ പോയി.. കുട്ടികള്‍ നല്ല തണുപ്പുള്ള വെള്ളത്തില്‍ ഇറങ്ങി കളിച്ചു.. അതിനടുത്ത് ഒരു പാമ്പ് സാവകാശം മരത്തിന്റെ പൊത്തിലേക്ക് ഇഴഞ്ഞുപോകുന്നത് കുറച്ചുപേര്‍ കണ്ടു.. അവിടേക്കു പോകുന്ന വഴിയിലാണ് ഹിന്ദി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ റിസോര്‍ട്ട് മൊണാര്‍ക്..

രണ്ടാം വരവ് മറ്റൊരു റിസോര്‍ട്ടില്‍.. മിസ്റ്റി വാലി.. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണാന്‍ അന്നാണ് കറങ്ങിയത്.. വൈകിട്ട് കാടിനുള്ളിലൂടെ രണ്ടു ഡാം സൈറ്റുകളിലേക്ക്.. കൂട്ടത്തില്‍ ഒരു കോവിലും.. വഴിയില്‍ പലയിടത്തായി പുള്ളീമാനുകള്‍, കലമാന്‍, കാട്ടുപോത്ത്, ആ

ന എന്നിവയെ

കണ്ടു.. ഒരേ പുഴയില്‍ നിന്നും പലയിടങ്ങളി

ലായി വെള്ളം തടഞ്ഞു ഹൈഡ്രോ പ്രോജക്റ്റ് നിര്‍മ്മിച്ചിരിക്കുന്നു.. ഉപയോഗത്തിനു ശേഷം ആ വെള്ളം അതേ പുഴയിലേക്കു തന്നെ ഒ

ഴുക്കി വിടുന്നു.. (ഇതു കേരളത്തിലായാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദ്ധതിയായേനെ).. അടുത്ത ദിവസം മറ്റൊരു ഡാമില്‍ നിന്നു പുറംതള്ളുന്ന വെള്ളം പുഴയിലേക്ക് എത്തുന്ന ഭാഗം കൂടി ക

ണ്ടു.. അവിടെ നിന്നു ഊട്ടിയിലേക്കു കയറാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും സൌകര്യപ്പെടാത്തതിനാല്‍ അന്നു ഉച്ചയോടെ നാട്ടിലേക്കു തിരിച്ചു.. (ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാം)



Tuesday, October 12, 2010

പച്ചപ്പരവതാനിയിലൂടെ മേപ്പാടിയിലേക്ക്...



വേറിട്ട വഴിയിലൂടെ വയനാട്ടിലെ മേപ്പാടിയിലേക്ക്.. മലപ്പുറത്തുനിന്നു രാവിലെ 9നു കുടുംബത്തോടൊപ്പം യാത്ര തിരിച്ചു.. ഞാനും ഫൈറോസും രണ്ടു മക്കളും..നിലമ്പൂരില് മറ്റൊരു കുടുംബം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.. ഡോ.ബിജുവും ഡോ.ചിത്രയും മകന്‍ കണ്ണനും.. അവിടെ നിന്നു അവരുടെ വാഹനത്തിലായി യാത്ര.. എന്റെ ചെറിയ മോള്‍ക്ക് (ഇച്ചു) ഞങ്ങളുടെ വണ്ടിയല്ലെങ്കില്‍ ഛര്‍ദ്ദിക്കാനുള്ള സാധ്യത കൂടുതലാണ്.. കൂടാതെ ഹൈറേഞ്ച് യാത്രയും.. പോകുന്നത് നാടുകാണി വഴിയായിരുന്നു.. ചുരത്തില്‍ ഹെയര്‍പിന്‍ വളവുകള്‍ താമരശ്ശേരി ചുരം പോലെ ഇല്ലെന്നു തന്നെ പറയാം.. എങ്കിലും വളഞ്ഞും തിരിഞ്ഞുമുള്ള റോഡ് ബി.എം & എ.സി (നാട്ടുകാര്‍ പറയുന്ന റബ്ബറൈസ്) ചെയ്തതായതിനാല്‍ യാ‍ത്ര സുഖകരമായിരുന്നു.. നാടുകാണി പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ എന്റെ ഇച്ചു ഛര്‍ദ്ദിച്ചു.. കാടിന്റെ തണലിലും കുളിര്‍മയിലും ഉള്ള യാത്രയുടെ സുഖം അനുഭവിച്ചു കൊണ്ടിരുന്നു.. തമിഴ് നാട് അതിര്‍ത്തി കടന്നു 2 കി.മീ. കഴിഞ്ഞാല്‍ വയനാട്ടിലേക്കും (ഇടത്തോട്ട്) ഗൂഢല്ലൂരിലേക്കുമായി (വലത്തോട്ട്) റോഡ് വഴിപിരിയുന്നു..

വീണ്ടും കേരള അതിര്‍ത്തി എത്തുന്നതിനു മുന്‍പ് പന്തല്ലൂര്‍ ചേലമ്പാടി തുടങ്ങി ചെറിയ അങ്ങാടികള്‍ കാണാം.. ചേലമ്പാടിയാണു കുറച്ചു വലിയ ജംഗ്ഷന്‍.. പെട്രോള്‍ പമ്പ് അവിടെയാണുള്ളത്.. ഹോട്ടലും.. പോകുന്ന വഴിയിലെല്ലാം നീലമലനിരകളും പച്ചപ്പുതപ്പുകളായ തേയിലത്തോട്ടങ്ങളും കണ്ണിനെ ആനന്ദിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും കൊണ്ടു സമ്പന്നമാണ്‍.. ഓരോ കാഴ്ചയും വണ്ടി നിര്‍ത്തി ആസ്വദിച്ചു കൊണ്ടാണ്‍ യാത്ര.. ഇച്ചുവും കണ്ണനും മലനിരകളില്‍ നിന്നു അരിച്ചെത്തുന്ന നീരുറവകള്‍ എവിടെ കണ്ടാലും അവിടെ ഇറങ്ങാന്‍ തയ്യാറെടുക്കും.. തിരക്കൊഴിഞ്ഞ ഒരിടത്തുള്ള ഉറവയില്‍ കുട്ടികള്‍ക്കു കളിക്കാന്‍ വേണ്ടി ഇറങ്ങി.. അവര്‍ രണ്ടും ചെറിയ തോതില്‍ ആ തണുത്ത ശുദ്ധമായ വെള്ളത്തില്‍ കളിച്ചു.. ആ കുഞ്ഞു വെള്ളച്ചാട്ടത്തില്‍ നിന്നും പൈപ്പ് ഇട്ട് ഉപയോഗിക്കുന്ന തമിഴ്നാട് രീതി ശ്രദ്ധേയമാണ്‍.. കൃത്യമായി കുളിക്കുകയില്ലെങ്കിലും കൃഷിക്കു വേണ്ടി കുടിക്കുന്നതിനു വേണ്ടി അവര്‍ ആ വെള്ളത്തെ ഉപയുക്തമാക്കുന്നുണ്ട്.. ഏതായാലും തലയും വസ്ത്രങ്ങളും നനഞ്ഞുകൊണ്ടാണു കുട്ടികള്‍ കയറിയത്.. കാറില്‍ കയറുന്നതിനു മുന്‍പ് മക്കളുടെ കാലില്‍ അട്ടയെ കണ്ടു.. അതിനെ പറിച്ചു എറിഞ്ഞതിനു ശേഷം യാത്ര തുടര്‍ന്നു.. എന്റെയും ഫൈറോസിന്റേയും കാലില്‍ ഒഴികെ ബാക്കിയെല്ലാവരുടേയും കാലില്‍ അട്ട കടിച്ചു.. വഴിയില്‍ വീണ്ടും നീരുറവകള്‍ കണ്ടെങ്കിലും ആര്‍ക്കും പിന്നീട് ഇറങ്ങാന്‍ താല്പര്യം ഇല്ലാതായി.. അട്ടയെ പേടിച്ചിട്ടു തന്നെ..

കാറില്‍ ഇരുന്നു തന്നെ നല്ല വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു.. വൈവിധ്യമാര്‍ന്ന പച്ചനിറങ്ങള്‍ പ്രകൃതിയുടെ കാന്‍വാസില്‍ തീര്‍ത്ത തേയിലത്തോട്ടങ്ങള്‍ മനസ്സിനെ വല്ലാതെ ഭ്രമിപ്പിക്കുന്നതായിരുന്നു.. പച്ചപ്പുകള്‍ക്കിടയിലൂടെ ഞങ്ങളുടെ കാര്‍ വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.. പുറകിലെ വാഹനങ്ങളെയെല്ലാം പോകാന്‍ അനുവദിച്ചുകൊണ്ട്..

ഒരു മണി കഴിഞ്ഞതോടെ വയറിനുള്ളില്‍ നിന്നു കരിഞ്ഞ മണം വരാന്‍ തുടങ്ങിയിരുന്നു.. മീന്മുട്ടി വെള്ളച്ചാട്ടം കാണാന്‍ തിരിയുന്ന ഭാഗത്ത് രണ്ടു വീടുകളില്‍ ഭക്ഷണം നല്‍കുന്നുണ്ട്.. ഒരു ഭാഗത്തു നിന്നു ഞങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു.. സുഭിക്ഷമല്ലെങ്കിലും നല്ല സ്വാദിഷ്ടമായ ഭക്ഷണം.. ശരിക്കും ആശ്വാസമായി.. കുട്ടികള്‍ ആദ്യമായി നിര്‍ബന്ധമേതുമില്ലാതെ വഴക്കു കൂടാതെ താല്പര്യത്തോടെ ഭക്ഷണം കഴിച്ചു..

ഇനി മീന്മുട്ടി വെള്ളച്ചാട്ടം..

ഭക്ഷണം കഴിച്ച വീട്ടിലെ ആളുകള്‍ മുന്നറിയിപ്പായി പറഞ്ഞു.. "കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവിടേക്കു ഇറങ്ങാനും കയറാനും ബുദ്ധിമുട്ടാകും.. അതുകൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്”.. പല കുടുംബങ്ങളും പോയിവരുന്നതു കണ്ടതിനാല്‍ ഒരു പരീക്ഷണത്തിനു തയ്യാറായി.. ആവേശത്തോടെ ഇച്ചുവും കണ്ണനും മുന്നില്‍.. സ്ത്രീജനങ്ങള്‍ അര്‍ധമനസ്സോടെ ഏറ്റവും പുറകില്‍.. പകുതി നടന്നപ്പോള്‍ ഒരു വീട്ടില്‍ ഒരു ചേച്ചി.. നിലമ്പൂരുകാരിയാണെന്നു പറഞ്ഞു.. ഫൈറോസും ചിത്രയും എന്റെ മൂത്ത മോളും ആ വീട്ടില്‍ തങ്ങാമെന്നും ഞങ്ങളോടു പോയി കണ്ടു വരാനും പറഞ്ഞു.. ഏതായാലും ഞങ്ങള്‍ നടന്നു.. വഴിയില്‍ ഒരു നല്ല തോട്ടം.. അവിടെ ഒരു പ്രത്യേക പൂവ് കണ്ടു.. അരങ്ങു കെട്ടിയതു പോലെ തൂങ്ങിക്കിടക്കുന്നു.. ഇരുണ്ട ചുവപ്പു നിറത്തില്‍.. അവിടെ കയറി അതു കണ്ടു.. ഫോട്ടോയും എടുത്തു.. അവിടത്തെ പയ്യന്‍ (പ്രിന്‍സ്) ഇവിടെ വരെ വന്നു വെള്ളച്ചാട്ടം കാണാതിരിക്കുന്നത് നഷ്ടമാണെന്നും എന്തായാലും പോകണമെന്നും പറഞ്ഞു.. വീണ്ടും വഴിയില്‍ തങ്ങിയവരെക്കൂടി കൂട്ടാന്‍ മടങ്ങിപ്പോയി.. ആവേശത്തോടെ വെള്ളച്ചാട്ടം കാണാന്‍ മുന്നേറുകയാണ്‍.. വഴിയില്‍ അവിടെ നിന്നു മടങ്ങുന്ന യുവാക്കളുടെ സംഘം വണ്ടി നിര്‍ത്തി പറഞ്ഞു.. “അങ്ങോട്ടു പോകേണ്ട.. ദുരിതത്തിലാകും.. നഷ്ടമായിരിക്കും.. തിരിച്ചുപൊയ്ക്കൊള്ളൂ”.. തമാശ പറഞ്ഞതാവും.. ഞങ്ങള്‍ മുന്നോട്ടു തന്നെ.. അടുത്തത് ഒരു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം.. അവരും പറഞ്ഞു.. "ഒരുപാടു നടക്കണം, കുത്തനെ ഇറക്കവും കയറ്റവും ഉണ്ട്.. ആകെ കുടുങ്ങിപ്പോയി..” അതോടെ നടത്തം സ്പീഡ് കുറഞ്ഞു.. അടുത്ത ഇന്നോവ കാറില്‍ ബിജുവിന്റെ സുഹൃത്തുക്കളായിരുന്നു.. അവര്‍ നല്ല ഭാഷയില്‍ ഉപദേശിച്ചത്, കുട്ടികളേയും സ്ത്രീകളേയും കൊണ്ടു അവിടെ നിന്നു കയറി വരുമ്പോള്‍ സ്വര്‍ഗ്ഗവും നരകവും ഒപ്പം കാണുമെന്നായിരുന്നു.. ഞങ്ങള്‍ കണ്ട സ്വകാര്യ തോട്ടത്തിലെ പൂക്കളും കൃഷിയും അവരെ എല്ലാവരേയും കാണിച്ചു അവിടെ നിന്നു വെള്ളവും കുടിച്ചു മെയിന്‍ റോഡിലേക്കു മടങ്ങി.. വീണ്ടും കാറില്‍.. മേപ്പാടി ലക്ഷ്യം വെച്ചു യാത്ര തുടര്‍ന്നു.. ഒരു ക്ഷേത്രത്തിന്റെ അടുത്തു നിന്നു ഇടത്തോട്ടു തിരിഞ്ഞു അത്ര നല്ലതല്ലാത്ത വീതി കുറഞ്ഞ റോഡിലൂടെ രണ്ടു ജംഗ്ഷനുകള്‍ കടന്നു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഉദ്ദേശിച്ച സ്ഥലമെത്തി.. സമയം നാലുമണി.. കുന്നിന്‍ മുകളില്‍ ഒരു റിസോര്‍ട്ട്.. വേറെയും റിസോര്‍ട്ടുകള്‍ അവിടെയുണ്ടെന്നറിഞ്ഞു.. അതില്‍ ഒന്നു വിദേശികള്‍ക്കു മാത്രമായി ഉള്ളതാണെന്നു പറയപ്പെടുന്നു.. ഞങ്ങള്‍ കാണാന്‍ പോയത് ഒരു ഒറ്റപ്പെട്ടതാണു.. രണ്ടു റൂമുകള്‍ മാത്രമുള്ള ഒറ്റ കോട്ടേജ്.. അതിന്റെ പുറകു വശത്തു നിന്നുള്ള കാഴ്ച മനം മയക്കുന്നതായിരുന്നു.. ചാലിയാര്‍പ്പുഴയുടെ ഉത്ഭവം ഒരു വിദൂരദൃശ്യമായി കാണുന്നു.. ഫോട്ടോയില്‍ ഒരു വെള്ളിരേഖയായി മാത്രം പതിയുന്ന കാഴ്ച.. പാറക്കെട്ടുകളുടേയും മലയിടുക്കുകളുടേയും പിടിയില്‍ ഒതുങ്ങാതെ തെന്നി മാറി തട്ടിക്കളിച്ചും ചിന്നിച്ചിതറിയും താഴ്വാരത്തിലേക്കു മലിനമാകാതെയെത്തുന്ന ചാലിയാറിന്റെ ദൃശ്യം കണ്ടിട്ടും കണ്ടിട്ടും മതി വരാതെ പുറകിലെ കരിങ്കല്‍ സ്റ്റെപ്പില്‍ ഇരുന്നു ആസ്വദിച്ചു.. ഒരു വല്ലാത്ത അനുഭവം.. വയനാട്ടില്‍ ഇത്തരം ഒട്ടേറെ കാഴ്ചകള്‍ ഉണ്ടാവാം.. ഉണ്ടാവും.. പ്രകൃതിയുടെ വരദാനമായ വയനാട് കാണാതെ മലയാളി ഊട്ടിയിലേക്കു യാത്രപോകുന്നതിന്റെ മണ്ടത്തരം ബോധ്യമകാന്‍ ഈ ഒരു കാഴ്ച മതി.. ഒറ്റപ്പെട്ട റിസോര്‍ട്ട് ആണെന്ന ഒരു ന്യൂനത മാത്രം.. താഴെ നിന്നു കോടമഞ്ഞ് അരിച്ചത്താറുണ്ടെന്നു കൈകാര്യകര്‍ത്താവ് ഉമ്മര്‍ പറഞ്ഞു.. വയനാ‍ടന്‍ മലനിരകളും കുടകു മലകളും മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുകയായിരുന്നു അപ്പോള്‍.. ഒരു മലയില്‍ നിന്നു കോട മാഞ്ഞു കൊണ്ടിരുന്നു.. ആ മലയുടെ പേര്‍ റാണി മലയാണെന്നാണു ഉമ്മര്‍ പറഞ്ഞത്.. ഒരു റാണി മുടി അഴിച്ചിട്ട് കിടക്കുന്നതു പോലെയാണു തോന്നുക.. ഉമ്മറിനെ ബിജുവിനു പരിചയമുണ്ടായിരുന്നു.. ഇനിയൊരിക്കല്‍ വരാമെന്നു പറഞ്ഞു മടക്കയാത്ര തുടങ്ങി.. രാത്രി 9മണിയോടെ വീട്ടില്‍ തിരിച്ചെത്തി..



കുടജാദ്രിപോലെ നെല്ലിയാമ്പതി...

കുടജാദ്രി പോലെ എന്നു പറയാനാവുന്ന തരത്തിലേക്കു എത്തുകയില്ലെങ്കിലും ഏകദേശം അതിന്റെ ഒപ്പമെത്തുന്ന ഒരു യാത്രയായിരുന്നു പാലക്കാടന്‍ മലനിരയായ നെല്ലിയാമ്പതി.. ഞാനും അഞ്ചു സുഹൃത്തുക്കളും.. 1986 മുതല്‍ ഒന്നിച്ചു ചേര്‍ന്ന ഞങ്ങള്‍ ഇന്നും വേര്‍പിരിയാതെ യാത്രകള്‍ തുടരുന്നു.. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കുടുംബസമേതമുള്ള ഉല്ലാസയാത്രകളിലും ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നിച്ചുതന്നെ.. അതു ബന്ധുക്കളേക്കാള്‍ വലിയ ബന്ധമായി മാറിക്കഴിഞ്ഞു.. സോമന്‍(ഇന്‍ഷുറന്‍സില്‍ അസിസ്റ്റന്റ് അഡ്മിനിസ്ടേറ്റീവ് ഓഫിസര്‍), ഹാരിസ്(യൂണിവേഴ്സിറ്റിയില്‍ സെക്ഷന്‍ ഓഫീസര്‍), മനോജ്(ബാങ്കില്‍ അക്കൌണ്ടന്റ്), സഹദേവന്‍(കോ-ഓപ്പ. സൊസൈറ്റി സെക്രട്ടറി), ഹരിദാ‍സ്(ഇന്‍ഷുറന്‍സില്‍ അക്കൌണ്ടന്റ്), പിന്നെ ഞാനും(സ്റ്റേറ്റ് ധനകാര്യവകുപ്പില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ്)..

പലപ്പോഴും ഞങ്ങളുടെ യാത്രകള്‍ പെട്ടെന്നു തട്ടിക്കൂട്ടുന്നവയായിരിക്കും.. എല്ലാവര്‍ക്കും ഒഴിവുകിട്ടുന്ന രണ്ടു ദിവസം ഉണ്ടായാല്‍ ഒരു യാത്ര പിറക്കും.. അത്തരത്തിലുള്ള ഒരു യാത്രയായിരുന്നു നെല്ലിയാമ്പതി യാത്ര..
2009 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന വേനലില്‍ നിന്നു രക്ഷതേടിയുള്ള ഒരു യാത്ര..

മലപ്പുറത്തുനിന്നു വാടകക്കെടുത്ത ഒരു സ്കോര്‍പ്പിയോയില്‍ കാലത്തു 8മണിക്കു പുറപ്പെട്ടു.. പരിചയമുള്ള ഡ്രൈവര്‍ ആയതുകൊണ്ടു ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു തടസ്സമുണ്ടായില്ല.. എല്ലാവരും സൂപ്പര്‍വൈസറി സ്വഭാവത്തിലുള്ള ജോലിയുടെ മടുപ്പില്‍ നിന്നു പുറത്തുചാടുന്നത് ഇത്തരത്തിലുള്ള വേളകളിലാണ്.. വാക്കുകള്‍ക്കോ നാക്കുകള്‍ക്കോ ശബ്ദങ്ങള്‍ക്കോ നിയന്ത്രണമില്ലാത്ത അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണു ഇത്തരം യാത്രകള്‍.. ഒറ്റപ്പാലത്തെ പ്രാതലിനുശേഷം യാത്ര പുനരാരംഭിച്ചു.. ഏകദേശം 12.30 ഓടെ താഴ്വാരത്തിലുള്ള ഡാം സൈറ്റില്‍ എത്തി.. അവിടെ കുറച്ചുനേരം കാഴ്ചകള്‍ കണ്ടു മലകയറ്റം തുടങ്ങി..(കുടജാദ്രി പോലെ കാല്‍നടയല്ല).. നല്ല റോഡിലൂടെയുള്ള സുഖകരമായ യാത്ര.. വളഞ്ഞും പുളഞ്ഞുമുള്ള റോഡ് മടൂപ്പിച്ചിരുന്നില്ല.. വഴിയോരക്കാഴ്ചകളിലെ പ്രകൃതിഭംഗി മനസ്സിനു കുളിരേകുന്നതായിരുന്നു.. മുകളിലേക്കു കയറിക്കൊണ്ടിരിക്കുമ്പോള്‍ ചൂടിനു ചെറിയ ആശ്വാസം അനുഭവപ്പെട്ടു.. മനസ്സില്‍ സങ്കല്പിച്ച തണുപ്പ് ഇനിയും എത്രയോ അകലെയാണെന്നു തോന്നി.. ഏകദേശം നാലര മണിക്കൂര്‍ നേരത്തെ ദുര്‍ഘടമല്ലാത്ത യാത്രക്കൊടുവില്‍ നെല്ലിയാമ്പതി ടൌണില്‍ (ഒരു ചെറിയ അങ്ങാടി) എത്തി.. അവിടെ ഒരു പഴം/പച്ചക്കറി സംസ്കരണശാല കണ്ടു.. ഏതാനും ചെറിയ കടകളും.. ആ സ്ഥലത്തു തന്നെയാണു കെ.ടി.ഡി.സി യുടെ ഹോട്ടലും കോട്ടേജുകളുമുള്ളത്.. അവിടെ നിന്നു വീണ്ടും കുത്തനെ ടാറിടാത്ത ഉരുളന്‍ കല്ലുകള്‍ പതിച്ച ദുര്‍ഘടമായ വഴികളിലൂടെ മലനിരകളുടെ മുകളിലേക്കു തന്നെ.. മിന്നമ്പാറ എസ്റ്റേറ്റ് ലക്ഷ്യമാക്കി മുന്നേറി.. ഓറഞ്ച് തോട്ടത്തിന്റേയും പേരറിയാത്ത മരങ്ങള്‍ ഇരുവശവും തിങ്ങിനിറഞ്ഞ വഴിയിലൂടെയും സ്കോര്‍പ്പിയോ ഇഴഞ്ഞു നീങ്ങി.. ജീപ്പുകളല്ലാതെ ഒരു വാഹനവും സാധാരണ ഗതിയില്‍ ആ വഴിയിലൂടെ പോകാറില്ലയെന്നു പിന്നീടറിഞ്ഞു.. രണ്ടു മണിയോടെ മിന്നമ്പാറ എസ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസിലെത്തി.. അവിടെയായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്.. സ്വകാര്യ എസ്റ്റേറ്റ് ആണെങ്കിലും മുന്‍ കൂട്ടി പറഞ്ഞാല്‍ അവിടെ താമസവും ഭക്ഷണവും ലഭ്യമാവും.. ഹരിദാസിന്റെ സുഹൃത്ത് വഴിയാണു ഞങ്ങള്‍ ബുക്ക് ചെയ്യുന്നത്.. മാനേജരോടു ഭക്ഷണം നേരത്തെ പറഞ്ഞിരുന്നതുകൊണ്ടു ഉച്ചഭക്ഷണം ലഭിച്ചു.. വിശപ്പു അങ്ങേയറ്റം എത്തിയിരുന്നതുകൊണ്ടു രുചിയൊന്നും ആസ്വദിക്കാന്‍ ശ്രമിചില്ല.. തണുത്ത വെള്ളത്തിലെ സുഖകരമായ കുളിക്കുശേഷം ഭക്ഷണം.. സത്യം പറഞ്ഞാല്‍ ആ ഭക്ഷണത്തിനു അപാരരുചിയായിരുന്നു.. (കുടജാദ്രിയില്‍ കഴിച്ച പ്രാതലിനൊപ്പം എത്തിയില്ലെങ്കിലും)..


പിന്നീടാണ് അവിടത്തെ തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങിയത്.. ചുട്ടുപൊള്ളുന്ന മലപ്പുറത്തെയും പാലക്കാട്ടേയും കാലാവസ്ഥയും, അവിടെനിന്നു കുറച്ചുദൂരത്തുള്ള നെല്ലിയാമ്പതിക്കുന്നിലെ തണുപ്പും അജഗജാന്തരമുണ്ടായിരുന്നു.. കുളിരുന്ന തണുപ്പായിരുന്നു അവിടെ.. തൊട്ടടുത്ത കുന്നുകളില്‍ മേഘങ്ങള്‍ (കോട) ഇറങ്ങി മൂടുന്നതു മുറ്റത്തു നിന്നാല്‍ കാണാം.. ആ കുന്നിന്‍ മുകളില്‍ നിന്നുള്ള താഴ്വാരത്തിന്റെ കാഴ്ച അതിസുന്ദരം.. അപാരമായ കാറ്റ്.. ശുദ്ധമായ വാ‍യു..

ഉന്മേഷവാന്മാരായി ആറുപേരും വനത്തിനകത്തേക്കു കാല്‍നടയായി പുറപ്പെട്ടു.. മൃഗങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നു മാനേജര്‍ മുന്നറിയിപ്പു തന്നിരുന്നു.. ജീപ്പ് പോകുന്ന വഴിയിലൂടെ 20 മിനുട്ട് നടന്നപ്പോള്‍ കാടിനുള്ളിലേക്കു തിരിഞ്ഞുപോകുന്ന മറ്റൊരു വഴി കണ്ടു.. അതിലൂടെ പോകാനാണു ഭൂരിപക്ഷ തീരുമാനം.. അതിനിടയില്‍ വഴിയോരത്തു എസ്റ്റേറ്റ് തൊഴിലാളികളുടെ രണ്ടു കുടിലുകള്‍ മാത്രം കണ്ടു.. കാടിനകത്തേക്കു കയറുന്തോറും ചീവീടുകളുടെ തുളക്കുന്ന ശബ്ദം.. ചില ഭാഗങ്ങളില്‍ നിശ്ശബ്ദത.. കുറച്ചു നടന്നതിനു ശേഷം വിശാലമായ പാറപ്പുറം കണ്ടു.. മൂന്നു ഭാഗങ്ങള്‍ കാടുകളും ഒരു ഭാഗം അഗാധമായ ഗര്‍ത്തവും.. അതിനുമപ്പുറം ജീപ്പുകള്‍ പോകുന്ന വഴി കാണാം.. കുറെ നേരത്തിനു ശേഷം വളരെ ദൂരെ ഒരു ജീപ്പു പോകുന്നതു കാണാമായിരുന്നു.. ആ പാറപ്പുറത്ത് മലര്‍ന്നു കിടന്നും ഇരുന്നും വിശ്രമിച്ചപ്പോള്‍ മനോജിന്റെ പാട്ടുകള്‍ ആസ്വദിച്ചു.. കൂട്ടത്തില്‍ നല്ലൊരു ഗായകനാണു മനോജ്.. (ഇടവപ്പാതിക്കു കുടയില്ലാത്തെ ഇലഞ്ഞിപ്പൂമരച്ചോട്ടില്‍...., അകലെ അകലെ നീലാകാശം..) അവിടെ നിന്നും വിവിധ വര്‍ണ്ണങ്ങളിലുള്ള ഇലകള്‍ തിങ്ങിനില്ല്ക്കുന്ന മരങ്ങളുടെയടുത്തേക്ക്.. കുറേയേറെ ഉള്ളിലേക്കു പോയി.. ഒരാള്‍ മാത്രം പാറപ്പുറത്തുതന്നെ വിശ്രമിക്കുകയാണെന്നു പറഞ്ഞതിനാല്‍ കൂടെവരാന്‍ നിര്‍ബന്ധിച്ചില്ല.. പാറപ്പുറത്തെ വെയിലിനു പോലും ചൂടില്ലായിരുന്നു.. ചുകപ്പും പച്ചയും ഇലകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ പ്രകൃതിയുടെ വരദാനമായി നിറഞ്ഞു നില്‍ക്കുന്നു.. ഏതോ ധൈര്യത്തില്‍ നടന്നുകൊണ്ടേയിരുന്നു.. നടന്നു ക്ഷീണിച്ചപ്പോള്‍ മടങ്ങി.. പാറപ്പുറത്തുള്ള കൂട്ടുകാരനേയും കൂട്ടി വന്ന വഴിയിലൂടെ മടക്കം.. രസകരമായ അനുഭവമാണു ലഭിച്ചത്.. ഒരു മൃഗത്തെ പോലും കാണാനായില്ലയെന്നതു നിരാശയുളവാക്കി.. ആകെ കണ്ടത് ജീവന്‍ പോയ ഒരു മുള്ളന്‍പന്നിയെ മാത്രം.. ആനയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒരു ചേന പോലും കണ്ടില്ലല്ലോ എന്നെല്ലാം വാചകമടിച്ചു പോന്നു.. പോയ സ്ഥലത്തിന്റെ വിവരണം മാനേജരോടു പറയേണ്ട താമസം, അദ്ദേഹം പറഞ്ഞത് ആ പാറക്കെട്ടിന്റെ അടുത്തേക്കു വൈകുന്നേരങ്ങളില്‍ പോയാല്‍ പുലിയുണ്ടാകാറുണ്ടെന്നും, അവിടേക്കു പോകുന്നവരെ ഫോറസ്റ്റുകാര്‍ തടയുമെന്നുമായിരുന്നു.. ഞങ്ങള്‍ കാടിനുള്ളിലേക്കു പോയപ്പോള്‍ പാറപ്പുറത്തു ഒറ്റക്കു കിടന്ന സുഹൃത്ത് ശ്വാസം ഒന്നു വലിച്ചുവിട്ടു.. മറ്റൊരു കാര്യം കൂടി പറഞ്ഞു.. ഞങ്ങള്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിനു മുന്നില്‍ മഴപെയ്തു തുടങ്ങിയാല്‍ പുലി, കാട്ടുപോത്ത്, മാന്‍, ആന എന്നിവ വരാറുണ്ടത്രേ.. അതുകൊണ്ടുതന്നെ ഇരുട്ടു പരന്നതിനു ശേഷം മുറ്റത്തുനിന്നു ആരും പുറത്തു പോയില്ല..

മുറ്റത്തെ കൊച്ചുപാറയില്‍ ഇരുന്നു നല്ലൊരു അസ്തമയം കണ്ടു.. പേരറിയാത്ത പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍, ചെടികള്‍, ഓറഞ്ച് ഇല്ലാത്ത ഓരഞ്ചു മരം, ഭംഗിയുള്ള കാട്ടുമരങ്ങള്‍ എന്നിവ നല്ലൊരു കാഴ്ചയേകി.. തണുപ്പും കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. ചൂടു സഹിക്കാനാവാതെ മിന്നമ്പാറയിലെത്തിയ ഞങ്ങള്‍ തണുത്തു വിറച്ചു.. രാത്രിയാകുന്നതിനു മുന്‍പേ മറ്റൊരു ഗ്യാങ് കൂടി അവിടെയെത്തി.. പാലക്കാട് ബാങ്കില്‍ നിന്നുള്ള സുഹൃത്തുക്കളുടെ സംഘം.. പന്ത്രണ്ടിലധികം ആളുകള്‍ ഉണ്ടായിരുന്നു.. സ്ഥിരം സന്ദര്‍ശകരാണെന്ന്‍ അറിഞ്ഞു.. രാത്രി ക്യാമ്പ് ഫയര്‍ ഒരുക്കി.. അവര്‍ “അസാമാന്യപാടവത്തോടെ” താളമില്ലാതെ ഈണമില്ലാതെ ഗാനവിലാപം നടത്തിക്കൊണ്ടിരുന്നു.. എല്ലാം പഴയ മലയാളം സിനിമാഗാനങ്ങളായിരുന്നു.. വരികളെല്ലാം നല്ല നിശ്ചയവും.. പിന്നെ കാത്തുനിന്നില്ല, മനോജിനെ ഞങ്ങള്‍ രംഗത്തിറക്കി.. ഞങ്ങളുടെ കൂട്ടത്തില്‍ ബാക്കിയുള്ളവരും മറ്റേ ഗ്യാങ്ങിനെ അപേക്ഷിച്ച് നന്നായി പാടുന്നവര്‍ തന്നെ.. പാട്ടു മുറുകിയതോടെ അവര്‍ ആവേശപൂര്‍വ്വം മനോജിന്റെ കൂടെ ചേര്‍ന്നു.. നല്ലൊരു കമ്പനിയെ കൂടി കിട്ടി.. ഭക്ഷണവും കഴിഞ്ഞു ക്ഷീണിതരായി കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ എന്തൊരു സുഖമായിരുന്നു..



രാവിലെ എഴുന്നേറ്റു അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിലായി.. വാഹനത്തില്‍ തന്നെ.. ഡ്രൈവര്‍ക്കു ആ റോഡില്‍ വണ്ടി കൊണ്ടുപോകാന്‍ ചെറിയ ഒരു മടിയുണ്ട്.. പക്ഷെ അയാള്‍ക്കും കാണാന്‍ ആഗ്രഹവുമുണ്ട്.. അതുകൊണ്ടു തന്നെ പുറപ്പെട്ടു.. കുറച്ചുദൂരം തലേദിവസം നടന്ന വഴിയാണ്.. ഇടുങ്ങിയ വഴിയാണ്.. മറ്റൊരു വണ്ടി വന്നാല്‍ സൈഡ് കൊടുക്കാന്‍ പോലും എല്ലാ ഭാഗത്തും വീതിയില്ലാത്ത ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയായിരുന്നു.. (ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവസാനഭാഗങ്ങളില്‍ ജീപ്പ് ഓടിച്ചു പോകുന്ന സ്ഥലം).. ഒരു ഭാഗം കുത്തനെ പാറകളും മറുഭാഗം ഗര്‍ത്തങ്ങളും.. ഒന്നു തെറ്റിയാല്‍ പിന്നെ പൊടിപോലുമുണ്ടാകില്ല.. വളരെ സാവകാശം നിരങ്ങി നീങ്ങി മുന്നോട്ട്.. വളഞ്ഞും തിരിഞ്ഞും പോകുന്ന, തലേ ദിവസം പാറപ്പുറത്തിരുന്നു വിദൂരകാഴ്ചയായി കണ്ട വഴിയിലൂടെയുള്ള യാത്ര ഡ്രൈവര്‍ക്കു തന്നെ ഭയമുണ്ടാക്കുന്നതായി തോന്നി.. (അയാള്‍ പിന്നീടതു തുറന്നു പറഞ്ഞു).. കാരണം പോകുന്ന വഴിയില്‍ വാഹനം തിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല.. കുറേ ദൂരം താണ്ടിയതിനുശേഷം കുറച്ചു വിസ്താരമുള്ള ഒരിടം എത്തി..


അവിടെ ഒരു കല്‍മണ്ഡപവും തിരി കത്തിച്ചുവെച്ചതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.. ആ ഭാഗത്തുനിന്നും തൊട്ടടുത്ത കുന്നിന്‍ ചെരുവിലേക്കു നടന്നു കയറാനുള്ള സാധ്യത ഒരാളൊഴികെ എല്ലാവരും ഉപയോഗപ്പെടുത്തി.. ആ കുന്നിന്‍ ചെരുവില്‍ നില്‍ക്കുമ്പോള്‍ ഇപ്പോള്‍ വീഴുമെന്ന തോന്നല്‍ മനസ്സില്‍ തള്ളിക്കയറി വന്നുകൊണ്ടിരുന്നു.. ശക്തിയായി വീശിയ കാറ്റ് ഞങ്ങളേയും കൊണ്ടുപോകുമോ എന്നു ഭയപ്പെട്ടു.. സാവകാശം അവിടെനിന്നു ഇറങ്ങി പ്രതലത്തിയെത്തിയപ്പോള്‍ രക്ഷപ്പെട്ട സന്തോഷം.. അതിനിടയില്‍ ആകെ ഒരു ജീപ്പ് മാത്രമാണു എതിര്‍ ദിശയില്‍ ഞങ്ങളെ കടന്നുപോയത്.. ഇനിയും മുന്നോട്ടു പോകാന്‍ ഭൂരിഭാഗം പേര്‍ക്കും ധൈര്യമില്ലാതിരുന്നതിനാലാവണം, ഇനിയും പോയാല്‍ അവിടെ കാര്യമായൊന്നും കാണാനില്ലെന്ന സ്വയം വ്യാഖ്യാനവുമായി മൂന്നു സുഹൃത്തുക്കള്‍ മടങ്ങാന്‍ വെമ്പല്‍ കൊണ്ടു.. മടക്കയാത്ര ആരംഭിച്ചു.. താഴ്വാരം താണ്ടിയതോടെ ചൂടും ആരംഭിച്ചു.. വീണ്ടും പഴയ തിരക്കുകളിലേക്ക്...

(ഇപ്പോള്‍ മിന്നമ്പാറ ഉള്‍പ്പെടുന്ന പ്രദേശം, ഞങ്ങള്‍ വിശ്രമിച്ച പാറപ്പുറം, മറ്റു ഭാഗങ്ങള്‍ എന്നിവ ടൈഗര്‍ റിസര്‍വോയര്‍ ആയി പ്രഖ്യാപിച്ചതിനാല്‍ അവിടെ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്..)



കോട്ടക്കുന്നിന്റെ സങ്കടം...
മലപ്പുറത്തിന്റെ സിരകള്‍ സന്ധിക്കുന്നതു കോട്ടക്കുന്നിലാണെന്നതു പരമാര്‍ത്ഥം.. മലപ്പുറത്തുകാരനു മായം കലരാത്ത വായുവും കടലുണ്ടിപ്പുഴയെ തഴുകിയെത്തുന്ന ഹൃദ്യമായ കാറ്റും ലഭിക്കണമെങ്കില്‍ കോട്ടക്കുന്നായിരുന്നു പരിഹാരം.. ഉണങ്ങിയ പുല്ലുകള്‍ക്കിടയില്‍ കറുത്ത കല്‍പ്പാറകള്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുമായിരുന്നു.. ആ കുന്നിന്‍ നെറുകയില്‍ എത്തണമെങ്കില്‍ ആദ്യകാലത്തു കുറച്ചു സാഹസപ്പെടണമായിരുന്നു.. ഇടുങ്ങിയ വഴികളില്‍ അള്ളിപ്പിടിച്ചുള്ള കയറ്റം ഒരു പ്രതിബന്ധം തന്നെയായിരുന്നു.. അതിനു കഴിയാത്തവര്‍ക്കു താഴ്വാരം തന്നെ മതിയായ ഇടം ആയിരുന്നു.. എങ്കിലും മുകളില്‍ എത്തിയാല്‍ ലഭിക്കുന്ന അനുഭവം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതും വ്യത്യസ്തവുമായിരുന്നു.. മലപ്പുറത്തിന്റെ ഒരു വിദൂരകാഴ്ച നാലതിരുകളില്‍ നിന്നു കാണുന്നതു തന്നെ മനസ്സിനെ സ്വസ്ഥമാക്കാന്‍ ഉതകുന്നതായിരുന്നു.. അസ്തമയക്കാഴ്ച അവര്‍ണ്ണനീയമാണ്.. ചിത്രകാരന്റെ ഛായാചിത്രത്തെ അനുസ്മരിപ്പിക്കുന്ന ചക്രവാളവര്‍ണ്ണങ്ങള്‍ മലപ്പുറത്തുകാരന്റെ ഭാവനയെ ഉണര്‍ത്തിയിരുന്നു.. പൂര്‍ണ്ണനിലാവുള്ള രാത്രികളില്‍ കോട്ടക്കുന്നിനു സൌന്ദര്യം കൂടാറുണ്ടായിരുന്നു.. ആ പ്രകൃതിദത്തമായ കാഴ്ചകള്‍ ഇന്നു ഒരു സ്വപ്നമായി മാറിക്കഴിഞ്ഞു..

ഒരു ആര്‍ക്കിടെക്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ (തകര്‍ക്കപ്പെട്ട) പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോട്ടക്കുന്നിനെയാവും ഇന്നു നിങ്ങള്‍ കാണുക.. ടൈലുകള്‍ പാകിയ നടപ്പാതകളും കല്‍പ്പാറകള്‍ പറിച്ചെടുത്തു മുറിപ്പെടുത്തി പച്ചപ്പുല്ലുകള്‍ പാകി കൃത്രിമ സൌന്ദര്യം സൃഷ്ടിച്ച മേനിയഴകും, മുകള്‍ത്തട്ടുവരെ യാതൊരു ക്ലേശവുമില്ലാതെ എത്താനാവുന്ന നല്ല റോഡുകളും.. കൂട്ടത്തില്‍ ഒട്ടേറെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും.. സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുടച്ചതിനാല്‍ കത്താന്‍ മറന്ന കാല്‍വിളക്കുകള്‍ ആരുടെയോ ദയാവായ്പിനായി കാത്തുകിടക്കുന്നതും.. ഒരേ ദിശയിലേക്കു മാത്രം സഞ്ചരിക്കുന്ന കാഴ്ചക്കാര്‍ ഒഴിവു ദിനങ്ങളില്‍ നിറയുന്നു.. നിങ്ങളെ നയിക്കുന്നതു ടൈലുകള്‍ പതിച്ച നടപ്പാതകള്‍.. എല്ലാം അവസാനിക്കുന്നതു ഐസ് ക്രീം, പോപ്കോണ്‍ കടകള്‍ക്കു മുന്നില്‍..

മലപ്പുറത്തുകാരന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ ശബ്ദമാലിന്യങ്ങളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡില്‍ നിന്നും രക്ഷതേടി സ്വസ്ഥമായി ചേക്കേറാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ കോട്ടക്കുന്നിനെ “സൌന്ദര്യവത്കരണത്തിന്റെ” പേരില്‍ എല്ലാ തനിമയും നഷ്ടപ്പെടുത്തി വികലമാക്കി.. താഴ്വാരം മുനിസിപ്പാലിറ്റിയുടെ വാട്ടര്‍ തീം പാര്‍ക്ക് വിഴുങ്ങിക്കളഞ്ഞു.. അസ്തമയക്കാഴ്ചകളെയും ചിത്രകാരനുപോലും അപ്രാപ്യമായ നിറങ്ങളേയും പൂര്‍ണ്ണ ചന്ദ്രന്റെ നിലാവിനേയും തകര്‍ക്കാന്‍ ഈ നിര്‍മ്മിതികള്‍ക്കൊന്നും കഴിയില്ല എന്നാശ്വസിക്കാമെങ്കിലും.. കാര്‍ബണ്‍ മോണോക്സൈഡും ശബ്ദമലിനീകരണവും കോട്ടക്കുന്നിന്റെ മുകള്‍ത്തട്ടിലും എത്തിക്കഴിഞ്ഞു... എങ്കിലും ഏതോ ചില കോണുകളില്‍ സ്പര്‍ശനമേല്‍ക്കാതെ തനിമയുടെ ബാക്കിപത്രം ഒളിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്കും അഞ്ചു സുഹൃത്തുക്കള്‍ക്കും മാത്രമായി കാത്തിരുന്ന പരന്ന കല്‍പ്പാറ എവിടെയോ ഉണ്ടെന്നു തോന്നും...

കോട്ടക്കുന്നിന്റെ പഴയ പ്രതാപം ഇനി ഒരു കിനാവു മാത്രം...

കുടജാദ്രി...


കുടജാദ്രിയില്‍...

22 വര്‍ഷം മുന്‍പുള്ള ഒരു യാത്രയുടെ ഓര്‍മ്മ..
1988 മെയ് മാസം..
ഞങ്ങള് മൂന്നു സുഹൃത്തുക്കള് ഒരു യാത്ര തീരുമാനിച്ചു... ഹാരിസ്, സുരേഷ്,പിന്നെ ഞാനും..സ്ഥലത്തെപ്പറ്റി മൂന്നു അഭിപ്രായങ്ങള്..മൂന്നു പേരായതുകൊണ്ടു മൂന്നില് ഒതുങ്ങി.. മൈസൂര്, ബാംഗ്ലൂര്, കുടജാദ്രി.. നറുക്കെടുക്കാന് തീരുമാനമായി.. നറുക്കെടുത്തു..ബാംഗ്ലൂര്..!! ബാംഗ്ലൂരിലേക്കാണെങ്കില് ഞാനില്ലെന്നു കുടജാദ്രിക്കാരന് വാശി പിടിച്ചു.. അവസാനം വിട്ടുവീഴ്ചയുടെ ഭാഗമായി ഒരിക്കല് കൂടി നറുക്കെടുക്കാന് തീരുമാനമായി.. കുടജാദ്രിക്കാരന് തന്നെ നറുക്കെടുത്തു.. ബാംഗ്ലൂര് തന്നെ..!!! കുടജാദ്രിക്കാരന് വല്ലാത്ത വാശിക്കാരനായതുകൊണ്ടും മറ്റു രണ്ടുപേര്ക്കു മാത്രമായി യാത്രപോകാന് താല്പര്യമില്ലാത്തതുകൊണ്ടും കുടജാദ്രിയെന്നു ഉറപ്പിച്ചു.. ഒരു രാത്രിയില് കോഴിക്കോടു നിന്നും മംഗലാപുരത്തേക്കു തീവണ്ടി കയറി.. അഡ്വാന്സ് ബുക്കിംഗിനെക്കുറിച്ചൊന്നും അറിവില്ലാത്ത ആ സമയത്ത് ജനറല് കമ്പാര്ട്ട്മെന്റ് യാത്രയുടെ ദുരിതം മുഴുവന് പേറിക്കൊണ്ടാണു മംഗലാപുരത്തെത്തിയത്..
(തലയും ബാഗും ട്രെയിനിനു പുറത്തും കാലു മാത്രം അകത്തുമായി)

പ്രഭാതത്തിന്റെ സൌന്ദര്യമൊന്നും ഉള്ക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല മൂന്നു പേരും.. ഈ യാത്രയിലേക്കു നിബന്ധിച്ചാനയിച്ച കൂട്ടുകാരനോടുള്ള പ്രതിഷേധം ഇടക്കിടയ്ക്കു പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു..അവന്റെ മനസ്സിലും ചെറിയ കുറ്റബോധം ഉണ്ടായിരുന്നോ എന്നു സംശയം.. അവിടെ നിന്നു മൂകാംബികയിലേക്കു (കൊല്ലൂര്) ബസ്സില്.. സുഖമായി ഉറങ്ങിയതു ആ ബസ്സ് യാത്രയിലായിരുന്നു.. അവിടെയെത്തി രണ്ടോ മൂന്നോ അന്വേഷണങ്ങള്ക്കു ശേഷം സൌപര്ണ്ണീകാ നദിയുടെ അടുത്തായി ഒരു വീടിനോടു ചേര്ന്നുള്ള താമസം ലഭിച്ചു.. (ഇന്നത്തെ ഹോം സ്റ്റേ).. കുളിക്കാന് സൌപര്ണ്ണികയെ ആശ്രയിച്ചു.. ഞാനൊരു നദിയാണെന്നു ഉറപ്പിക്കാനായി മാറിലൂടെ ഒഴുകുന്ന തെളിനീര് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.. എങ്കിലും തണുപ്പിനു യാതൊരു കുറവുമുണ്ടായിരുന്നില്ല.. അന്നത്തെ ദിനകൃത്യങ്ങളില് വൈകീട്ടത്തെ മൂകാംബികക്ഷേത്ര ദര്ശനവും ഉള്പ്പെടുന്നു..അടുത്ത ദിവസം ആദ്യബസ്സിനു തന്നെ കുടജാദ്രിയിലേക്കു യാത്രയാവാനുള്ള പദ്ധതി രൂപപ്പെടുത്തി.. അതെല്ലാം ഹാരിസിന്റെ ഉത്തരവാദിത്വമായി..

സൂര്യനുണരുന്നതിനു മുന്പേ അതിരാവിലെ ഞങ്ങള് ഉണര്ന്നു..എന്നെ ഉണര്ത്തിയെന്നു പറയുന്നതാവും ഭംഗി..അതെന്നും അങ്ങിനെയാണ്.. (ഇനിയും അങ്ങിനെയാവും..) കിളികളുടെ ഇമ്പമാര്ന്ന സ്വരങ്ങളും ഉദിച്ചുവരുന്ന സൂര്യനേയും കാലങ്ങള്ക്കു ശേഷം കേള്‍ക്കാനും കാണാനുമായി എന്നതു വല്ലാത്ത ഒരു അനുഭൂതിയാണു നല്‍കിയത്.. അഞ്ചേകാലിനുള്ള ആദ്യബസ്സ് കിട്ടേണ്ടതു നിര്ബന്ധമായതിനാല് കുളി തല്ക്കാലത്തേക്കു മാറ്റിവെച്ചു.. ആദ്യബസ്സില് കയറിയപ്പോള് ഒരാശ്വാസം.. എന്റേയും സുരേഷിന്റേയും ബാധ്യത കഴിഞ്ഞു.. ഏകദേശം ഒന്നേമുക്കാല് മണിക്കൂര് നേരത്തെ യാത്രക്കുശേഷം കാട്ടിനുള്ളിലൂടെയുള്ള ഒരു മണ്പാതക്കു മുന്നില് ഇറങ്ങാനുള്ള വിസില് മുഴങ്ങി.. ഞങ്ങളോടൊപ്പം മൂന്നുപേര് കൂടി ഇറങ്ങി.. അവര് കോട്ടയത്തുകാരാണെന്നും നമ്പൂതിരിമാരാണെന്നും സൌഹൃദഭാഷണത്തിനുശേഷം വെളിപ്പെട്ടു.. ഞങ്ങളുടെ കൂട്ടത്തില് അവര്ക്കൊപ്പം നില്ക്കാന് മുട്ടുശാന്തിക്കു സുരേഷ് (നമ്പീശന്) മാത്രമാണുള്ളത്.. അവര് ഞങ്ങളുടെ പേര്‍ ചോദിച്ചപ്പോള് സുരേഷ്, ഹാരിസ്, ലത്തീഫ് എന്നാണു പറഞ്ഞതെങ്കിലും, അവര് ഉള്‍ക്കൊണ്ടത് സുരേഷ്, ഹരീഷ്, ലതീഷ് എന്നാണെന്നു കുറേ കഴിഞ്ഞപ്പോള് ബോധ്യമായി.. കണ്ടറിഞ്ഞു പേരിട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞപ്പോഴും ബോധ്യമായിരുന്നില്ല.. പിന്നീടു അവര് ഞങ്ങളെ വിളിച്ചതു ആ പേരുകളായിരുന്നു..അതു തിരുത്താന്‍ ശ്രമിച്ചതുമില്ല..

കാട്ടിനുള്ളിലൂടെയുള്ള യാത്ര ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു.. ജീപ്പു പോകുന്ന വീതിയിലുള്ള ആ വഴി ഒരു മണിക്കൂറോളം നടന്നപ്പോള് അവസാനിച്ചു.. പിന്നീടു നടപ്പാത മാത്രം.. ചീവീടുകളുടെ ഇരമ്പുന്ന ശബ്ദം കാറ്റിന്റെ ഗതിക്കനുസരിച്ചു മായുന്നതുപോലെ തോന്നി.. എവിടെയോ മുളങ്കൂട്ടങ്ങള് തമ്മില് ഉരയുന്നതിന്റെ ശബ്ദം.. പേടിയുള്ളവര് കേട്ടാല് ആന ദൂരെനിന്നു ചീറുന്നതുപോലെ തോന്നും.. പ്രത്യേകിച്ചും വഴിയില് ആനപ്പിണ്ടം കണ്ടതിന് ശേഷമാണെങ്കില്.. (ആനപ്പിണ്ടം കാ‍ണുകയും ചെറിയ പേടി ഉണ്ടാവുകയും ചെയ്തതിനാല്‍ എനിക്കു അങ്ങിനെ തോന്നി) പലര്ക്കും പാട്ടുകള് അറിയാതെ വരാന് തുടങ്ങിയിരുന്നു.. (പേടി കൊണ്ടായിരുന്നോ എന്നു എനിക്കറിയില്ല..) നമ്പൂതിരിമാര് ആ കാര്യത്തില് മുന്പന്തിയിലായിരുന്നു.. ഒരു സ്ഥലത്തു വലിയ പാമ്പിനെ കണ്ടതുകൊണ്ടു അതു പോകുന്നതുവരെ തങ്ങേണ്ടിവന്നു.. ഞാന് കല്ലെടുത്തപ്പോള് നമ്പൂതിരിമാര് തടഞ്ഞുകൊണ്ടു പറഞ്ഞത്, ഇതെല്ലാം ദേവിയുടെ ആളുകളാണ്.. അവരെ ദ്രോഹിക്കരുത് എന്നായിരുന്നു.. കാട്ടിനുള്ളില്‍ ചിലപ്പോള് നിശ്ശബ്ദത.. ചിലപ്പോള് ചീവീടുകള്.. തികച്ചും പുതിയ അനുഭവമായി ആ കാല്നടയാത്ര.. അത്ഭുതമെന്നു പറയട്ടെ.. ആ കാട്ടിനുള്ളിലും ഒരു ചായക്കട.. മറ്റാരുമല്ല ഒരു മലയാളി തന്നെ..!! (ചന്ദ്രനില് പോയപ്പോഴും കണ്ടുവെന്ന തമാശ ഓര്ത്തു).. രണ്ടു മലകള് താണ്ടിയ മൂന്നു മണിക്കൂര് യാത്രക്കൊടുവില് ഒരു കുത്തനെ കയറ്റത്തിലെത്തി.. കുടജാദ്രിയെന്ന ആ ലക്ഷ്യത്തിലേക്കു ഇനി കുറച്ചു കൂടി.. ആവേശത്തോടെ കയറി.. കിതപ്പോടെ ആ മുറ്റത്തെത്തി.. അവിടത്തെ ദേവീക്ഷേത്രത്തിന്റെ മേല്നോട്ടക്കാരായ ബ്രാഹ്മിണ്സിന്റെ വീടിനു മുന്നില്.. മുറ്റത്തുതന്നെ ഒരു കുളവും.. വീട്ടിലെ കോലായിലും ഉമ്മറത്തിണ്ടിലും താടിയും മുടിയും നീട്ടിയ ഏതാനും സന്യാസിമാര്.. ആ വീട്ടില് ഭക്ഷണം ലഭിക്കും.. ഭക്ഷണത്തിനു അവര് വില പറയില്ല.. നമ്മള് നല്കുന്നതു അവര് വാങ്ങും.. ഇത്രയും ദൂരം കൊണ്ടുവരുന്നതോര്ക്കുമ്പോള് കണക്കുനോക്കാതെ ആളുകള് വില നല്കുമായിരുന്നു..ഉപ്പുമാവും ചായയും ഓര്ഡര് ചെയ്തപ്പോള് കുളത്തില് മുങ്ങിക്കുളിച്ചു വരാന് പറഞ്ഞു.. സൌപര്ണ്ണികയിലേക്കു ഒഴുകിച്ചേരുന്ന ഔഷധമൂല്യമുള്ള ഏതാനും ഉറവകളുടെ സംഗമമാണു ആ കുളം.. അതില് മുങ്ങിയപ്പോള് കിട്ടിയ തണുപ്പില്നിന്നുള്ള ഊര്ജ്ജം അനിര്വചനീയമായിരുന്നു.. ഒരു പക്ഷേ ക്ഷീണത്തിന്റെ ആധിക്യം കൊണ്ടാകാം.. അല്ലെങ്കില് രാവിലെ കുളി ബാക്കിവെച്ചതുകൊണ്ടാവാം.. എന്തായാലും ഇത്രയും സുഖകരമായ, ഗുണകരമായ ഒരു കുളി അതുവരെ ഉണ്ടായിരുന്നില്ല, പിന്നീടും ഉണ്ടായിട്ടില്ല.. ഭക്ഷണത്തിനുശേഷം അതിനടുത്തായി കുത്തിവെച്ച വലിയ ശൂലം കാണാന് പോയി.. അതിനെക്കുറിച്ചും ഭദ്രകാളിയെ ബന്ധപ്പെടുത്തി ഒരു ഐതിഹ്യമുണ്ട്.. അവിടെ കുറവന്മാരുടെ ഒരു കുടില് ഉണ്ട്.. അവിടെ നോണ് വെജിറ്റേറിയന് ഭക്ഷണം ലഭിക്കും.. പക്ഷേ സുരേഷും ഹരീഷും ലതീഷും നമ്പൂതിരിമാരുടെ മുന്നില് ആ ആഗ്രഹം ഉപേക്ഷിച്ചു..

വീണ്ടും മലകയറാന് തീരുമാനിച്ചു.. ശങ്കരാചാര്യര് കയറിയ സര് വജ്ഞപീഠം കയറാന് വല്ലാത്ത മോഹം.. അങ്ങിനെയല്ലാതെ ഒരാചാര്യനാകാന് സാധ്യതയുമില്ല.. ഒന്നര മണിക്കൂറോളം വീണ്ടും നടത്തം.. ഭക്ഷണം കയ്യില് വയ്ക്കാന് ചില മലയാളി സന്യാസിമാര് നിര്ദ്ദേശിച്ചെങ്കിലും കാര്യമാക്കിയില്ല.. നമ്പൂതിരിമാരും ഞങ്ങളോടൊപ്പം.. ഇപ്പോള്‍ സര്വജ്ഞപീഠത്തിനു മുന്നില്.. ഹാ.. അപാരം..!! എന്തൊരു തണുപ്പ്..!! മേഘങ്ങള് ഞങ്ങളെ തൊട്ടുരുമ്മി നീങ്ങുമ്പോള് ശ്വാസം വലിയുന്നതു പോലെ..!! നിമിഷങ്ങള്ക്കകം ആകാശം മഞ്ഞുമൂടുകയും തെളിയുകയും ചെയ്യുന്നു..!! മഞ്ഞു മൂടുമ്പോള്‍ അടുത്തു നില്‍ക്കുന്നവരെ കൂടി കാണാനാവില്ല.. ഇടക്കു രണ്ടു തവണ ചാറ്റല് മഴ..!! എന്തൊരു അത്ഭുതപ്രതിഭാസം..!! സര്വജ്ഞപീഠമെന്ന കരിങ്കല് പീഠത്തിനു മുകളില് കയറി..ലോകം മുഴുവന് നമ്മുടെ കാല്ക്കീഴില്..!! എനിക്കു മുകളില് ഇനി ഒന്നുമില്ല.. ഇതു സത്യം..!! എല്ലാ മലനിരകളും എനിക്കു കീഴില് മാത്രം..!! വല്ലാത്തൊരു അനുഭവം..!! കുടജാദ്രിയിലേക്കു മാത്രമെന്നു നിര്ബന്ധിച്ച ഹാരിസിനു എല്ലാ സ്തുതിയും.. ആ അതിരുകളില് നിന്നു താഴേക്കു നോക്കിയാല് അംബാവനം പച്ചപ്പരവതാനി പോലെ പരന്നുകിടക്കുന്നു.. പിടിവിട്ടുപോയാല് പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്.. ആ ആഴത്തില്‍ നിന്നും മേഘങ്ങള്‍ ഞങ്ങളെത്തേടി ഉല്ലാസത്തോടെ മുകളിലേക്കു ഒഴുകിയെത്തുന്നതു കാണുമ്പോള്‍ താഴേക്കു മാടിവിളിക്കുന്നതായി തോന്നും.. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നവര്‍ ആ കാഴ്ച കാണാതിരിക്കുന്നതാവും നല്ലത്..

ആ നിരപ്പില് നിന്നു കുത്തനെ ഇറങ്ങുന്നതു ചിത്രമൂല എന്ന ഗുഹാമുഖത്തേക്ക്.. അള്ളിപ്പിടിച്ചു ചെടികളിലും വേരുകളിലും പിടിച്ചുവേണം ഇറങ്ങാന്.. അപകടകരമായ ഒരു ഇറക്കം.. പിടിവിട്ടുപോയാല് താഴെ വനത്തിലേക്ക്.. സവകാശം ഇറങ്ങി ചിത്രമൂലയിലെത്തി.. വെള്ളം ഇറ്റി വീണുകൊണ്ടിരിക്കുന്ന ഒരു ഗുഹ.. അതില് മൂന്നു പേര്ക്കു ഇരിക്കാം.. ഒരു സന്യാസി അവിടെ തപസിരിക്കുന്നു.. തപസ്സു മുടക്കാന് വന്ന ഞങ്ങളെ ആദ്യം ഗൌനിച്ചില്ലെങ്കിലും ഞങ്ങളുടെ മലയാളം അയാളുടെ തപസ്സു മുടക്കി..ആ സന്യാസി വര്യന് പരപ്പനങ്ങാടിക്കാരനായിരുന്നു
..പേരു ഓര്മയില്ല..ബാലകൃഷ്ണനോ ഗോപാലകൃഷ്ണനോ ആണെന്നു തോന്നുന്നു.. അദ്ദേഹം പട്ടാളത്തില് നിന്നു വിരമിച്ച വ്യക്തിയാണെന്നു പറഞ്ഞതോര്മ്മയുണ്ട്.. എന്തായാലും അദ്ദേഹത്തിന്റെ കയ്യില് നിന്നു ഇത്തിരി ശര്ക്കര ചേര്ത്ത അവില് ലഭിച്ചു.. അന്നാണു അവിലിനു അത്രയും സ്വാദുണ്ടെന്നു മനസ്സിലായത്.. ഉച്ചഭക്ഷണത്തിനു ശേഷം കുടജാദ്രിയില് നിന്നും മടങ്ങി.. അതേ കാട്ടിനുള്ളിലൂടെ തന്നെ.. പേടിയെല്ലാം മാറിയിരുന്നു.. വൈകീട്ട് മൂകാംബികയില് തിരിച്ചെത്തി.. അടുത്ത ലാവണമായ ധര്മ്മസ്ഥല ലക്ഷ്യം വെച്ചു നീങ്ങാനുള്ള പുറപ്പാടുമായി...

(ഇന്നു കുടജാദ്രി വരെ വാഹനം എത്തും.. അവിടം മുതല്‍ സര്വജ്ഞപീഠം വരെ നടന്നാല് മതി.. എം.ടി.യുടെ വാനപ്രസ്ഥം (സിനിമ തീര്‍ത്ഥാടനം) മുഴുവന് ആ സ്ഥലമാണ്.. ഒരിക്കല് കൂടി അവിടെ പോകണമെന്നു ആഗ്രഹമുണ്ട്..)