Monday, October 20, 2014

Devala (Near Nadukaani)..

ഒരു ഒഴിവുദിനം..
മലപ്പുറത്ത്‌ നിന്ന് രാവിലെ 10 മണിക്ക് ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ യാത്ര തുടങ്ങി.. നിലമ്പൂര്‍, വഴിക്കടവ്, നാടുകാണി വഴി..
നാടുകാണി ചുരത്തിലൂടെയുള്ള യാത്ര എന്നും രസകരമാണ്. ഇരുട്ട് പരക്കാന്‍ തുടങ്ങിയാല്‍ ഈ ചുരത്തില്‍  ആനകള്‍ ഇറങ്ങുന്നതു ഇപ്പോള്‍ പതിവാണ്. ഹെയര്‍പിന്‍ വളവുകള്‍ ഇല്ലാത്ത ഈ ചുരത്തിലെ കാഴ്ചകള്‍ വയനാടന്‍ ചുരത്തിന്റെ അത്ര ഭംഗിയുള്ളതല്ല എന്നാണ് എന്റെ അനുഭവം. നാടുകാണിയില്‍ നിന്ന് വലത്തോട്ടു തിരഞ്ഞാല്‍ ഗൂഡല്ലൂര്‍-മൈസൂര്‍ ഭാഗത്തേക്കും ഇടത്തോട്ടു തിരിഞ്ഞാല്‍ മേപ്പാടി-വയനാട് ഭാഗത്തേക്കും എത്താം. മേപ്പാടി റൂട്ടില്‍ 4 കി.മീ. യാത്ര ചെയ്തു 12.30 നു ദേവാലയെത്തി. (രണ്ടര മണിക്കൂര്‍ യാത്ര).. അവിടെ റിസോര്‍ട്ടുകാരുടെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം അവരുടെ വാഹനത്തില്‍ (4 wheel) തുടര്‍യാത്ര. 6 കി.മീ. ദൂരത്തില്‍ രണ്ടു കി.മീ. മാത്രമാണ് ടാര്‍ ചെയ്തത്, ബാക്കിയെല്ലാം മണ്ണും ചെളിയും കുഴിയും നിറഞ്ഞ വഴി മാത്രം (റോഡെന്ന് പറയാനാവില്ല). 6 കി.മീ. ദൂരം പൂര്‍ത്തീകരിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ എടുത്തുവെന്നത് വഴിയുടെ അവസ്ഥയെ ബോധ്യപ്പെടുത്തും.
ഞങ്ങള്‍ എത്തിയപ്പോള്‍ ദേവാലയില്‍ മഴയായിരുന്നു. Wild Planet റിസോര്‍ട്ടില്‍ എത്തുമ്പോഴേക്കും മഴ കുറവായി. കോടമഞ്ഞ്‌ മൂടിയ അന്തരീക്ഷം, എല്ലാ കാഴ്ചകളും മറയ്ക്കുന്ന വിധം മഞ്ഞു നിറഞ്ഞിരുന്നു. കൈയ്യെത്തും ദൂരത്ത്‌ പോലും ഒന്നും കാണാത്ത അവസ്ഥ. തികച്ചും പുതിയ ഒരനുഭവമായിരുന്നു.

ഇടയ്ക്ക് ഒന്ന് തെളിയും.. വീണ്ടും മഞ്ഞു മൂടും.. ഇതായിരുന്നു അന്തരീക്ഷം. ഉച്ചഭക്ഷണം കഴിഞ്ഞു ആ മഞ്ഞിലൂടെ നടന്നു. കുട്ടികള്‍ക്കും അതിയായ താല്പര്യം. തണുപ്പ് അസഹനീയമായിരുന്നില്ല. കിട്ടിയ ഇടവേളകളില്‍ ക്യാമറ ഉപയോഗിച്ച് കൊണ്ടിരുന്നു. താമസിച്ച കോട്ടേജിന്റെ താഴെ ഭാഗം തേയില തോട്ടം. ഏതാനും മീറ്റര്‍ അകലെ കാടാണ്. വനമേഖലയിലെ കുന്നുകളും അവിടെ നിന്ന് കാണാം. ആ ഭാഗത്ത്‌ ആനകളെ കാണാമെന്നു പറഞ്ഞെങ്കിലും ഒരെണ്ണത്തെ പോലും കാണാനായില്ല. അന്ന് സൂര്യന്റെ ചെറിയ കണിക പോലും കാണുകയുണ്ടായില്ല. പക്ഷെ നല്ല സുഖകരമായ കാലാവസ്ഥ..

അടുത്ത ദിവസം കാലത്ത് 6 മണിക്ക് എണീക്കുമ്പോള്‍ മഞ്ഞെല്ലാം മാറിയിരുന്നു. റൂമിലിരുന്നു കാണുന്ന കാഴ്ച പോലും അതിമനോഹരമായിരുന്നു. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള എന്റെ സുഹൃത്ത്‌ ക്യാമറയും കൊണ്ട് നേരത്തെ ഇറങ്ങിയിരുന്നു. മഞ്ഞു മൂടുന്നതിനു മുന്പ് എല്ലാം പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു. പ്രാതലിനു ശേഷം ഒരു മണിക്കൂര്‍ Jungle Walk.. കുറച്ചു മലയണ്ണാനെ മാത്രം കണ്ടു. ചില പക്ഷികളെയും. തേയില നുള്ളുന്ന തൊഴിലാളികളും. അട്ടകള്‍ കടിക്കാതിരിക്കാന്‍ പുകയില, Detol എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തൊഴിലാളികള്‍ കാലുകളില്‍ പുരട്ടുന്നുണ്ട്. അത് വളരെ നല്ല പ്രതിരോധമാണ്. നാടന്‍ മരുന്നുകളുടെ സാധ്യതകള്‍ നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ഇത്തരം അനുഭവങ്ങള്‍ സഹായിക്കും. അട്ടകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് മടങ്ങിയെത്തിയപ്പോള്‍ ബോധ്യമായി. മൂന്നു മണിയോടെ അവിടെ നിന്ന് മടങ്ങി. ഗാഡ്ഗില്‍ വേണോ കസ്തൂരിരംഗന്‍ വേണോ എന്ന് തീരുമാനം ആകുമ്പോഴേക്കും കാടുകളും പ്രകൃതിയും ഇനിയും കോട്ടം തട്ടാതെ നിലനില്‍ക്കുന്നതിനു ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവി തലമുറയ്ക്ക് കാണാന്‍ കാടുകളുടെയും പ്രകൃതി ഭംഗിയുടെയും ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രമാകും ബാക്കിയുണ്ടാവുക..(ഫോട്ടോകള്‍ കാണുക.. Last Photo taken by my friend Rajeev)







Friday, October 25, 2013

സാഗരറാണിയില്‍ ഒരു യാത്ര..

സാഗരറാണി..
2013 മേയ് 28..
മക്കളുടെ വേനല്‍ അവധി തീരുന്നതിനു മുന്‍പ്‌ എന്റെ കൂടെ കൊച്ചിയില്‍ 5 ദിവസം ഒന്നിച്ചുണ്ടായിരുന്നു. പല തവണ വന്നിട്ടുണ്ടെങ്കിലും കൊച്ചിയെ അടുത്തറിയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ശ്രമിച്ചിട്ടുമില്ല.. ഇത്തവണ ഉപയുക്തമാക്കാന്‍ തീരുമാനിച്ചു. തൃപ്പൂണിത്തുറ ഹില്‍ പാലസ്, പുതുവൈപ്പിന്‍, ഫോര്‍ട്ട്‌ കൊച്ചി, മറൈന്‍ഡ്രൈവ്, സുഭാഷ് പാര്‍ക്ക്, ലുലു മാള്‍.. പിന്നെ സാഗരറാണി എന്ന Cruise Vessel  യാത്രയും.. ഇതില്‍ അവസാനം പറഞ്ഞതാണ്‌ ഇവിടെ പങ്കു വയ്ക്കുന്നത്.

Kerala Inland & Navigatioin Corporation നടത്തുന്ന ഒരു കായല്‍-കടല്‍ യാത്ര. മുതിര്‍ന്നവര്‍ക്ക് 250 രൂപ (ലഘുഭക്ഷണം ഉള്‍പ്പെടെ). കുട്ടികള്‍ക്ക് ഇളവുണ്ട്. പല പാക്കേജുകള്‍ KINC പ്രദാനം ചെയ്യുന്നുണ്ട്. ബോട്ട് പൂര്‍ണ്ണമായും ബുക്ക് ചെയ്യാം. മുഴുദിന പരിപാടികള്‍ ആവാം.. പാര്‍ട്ടികള്‍ നടത്താനും കോണ്‍ഫറന്‍സ് നടത്താനും ലഭ്യമാണ്. മുകള്‍ത്തട്ടില്‍ 75 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്. താഴെ തട്ടില്‍ കോണ്‍ഫറന്‍സ് ഹാള്‍ ഡൈനിംഗ് റൂം കിച്ചണ്‍ എന്നിവയും.. കൃത്യം 5.30 നു മറൈന്‍ഡ്രൈവില്‍ നിന്നും യാത്ര തുടങ്ങി. കൊച്ചിയുടെ ലഘു ചരിത്രം വിവരിച്ചു കൊണ്ട് ഒരു ഗൈഡും.. കൊച്ചഴി എന്നത് കൊച്ചിയായി രൂപാന്തരപ്പെട്ടത് ഉള്‍പ്പെടെ.. തുടക്കത്തില്‍ യാത്രക്കാരെ പല തരത്തില്‍ പങ്കാളികളാക്കാന്‍ അയാള്‍ ശ്രമിച്ചുവെങ്കിലും പ്രതികരണം മോശമായിരുന്നു. ഞങ്ങളാണെങ്കില്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള ഫോട്ടോക്ക് വേണ്ടി ക്യാമറയില്‍ ശ്രദ്ധിക്കുകയായിരുന്നു..:) വിവരണത്തിനിടയില്‍ ഇടയ്ക്കു കരോക്കെ ഗാനങ്ങളും..

ആദ്യം ഷിപ്പ് യാര്‍ഡ്‌.. കപ്പലുകള്‍ക്ക് അടുത്ത് കൂടി സാവകാശം നീങ്ങി... അതിനു ശേഷം ഗോശ്രീ പാലത്തിന്റെ ദൂരകാഴ്ച.. അതിന്റെ സവിശേഷതകളും പ്രാധാന്യവും മറ്റും ഗൈഡ് ചോദ്യമായും ഉത്തരമായും പറഞ്ഞുകൊണ്ടേയിരുന്നു. യാത്ര തുടങ്ങി കുറച്ചു ആയപ്പോഴേക്കും  ആകാശം കറുത്തിരുണ്ടു. മഴ പെയ്യുമെന്ന അവസ്ഥ.. ബോട്ടിലെ ജീവനക്കാര്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയത്, മഴ പെയ്താല്‍ താഴെ തട്ടിലേക്ക് പോകാം. അല്ലാതെ എല്ലാവരും കൂടി ഒരു ഭാഗത്തേക്ക് ഓടി കൂടരുത് എന്നായിരുന്നു. എന്തായാലും മഴ പെയ്തില്ല എന്നത് എല്ലാവര്ക്കും ആശ്വാസമായി.

വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍, അവിടെ വന്ന കപ്പലില്‍ നിന്നും കണ്ടെയിനറുകള്‍ ഇറക്കുന്നത്‌, വെല്ലിംഗ്ടണ്‍ അയലന്‍ഡ്, ബോള്‍ഗാട്ടി പാലസും അതിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടലും, ഇടതുഭാഗത്തെ നേവല്‍ ബേസ്, പഴയ താജ് ഗ്രൂപ്പിന്റെ നക്ഷത്രഹോട്ടല്‍, വൈപ്പിന്‍. മട്ടാഞ്ചേരി ഫെറി, LNG ഗ്യാസ് ടെര്‍മിനല്‍.. എല്ലാറ്റിനെ കുറിച്ചും പൊതുവിവരണം നല്കുന്നുണ്ടായിരുന്നു. ഫെറികളുംചീനവലകളും കടലിന്റെയും കായലിന്റെയും ഗന്ധങ്ങളും..ഉപ്പുരസവുമായി തഴുകുന്ന കാറ്റ് പലപ്പോഴും കണ്ണടയുടെ കാഴയ്ക്ക് മംഗല എല്പിച്ചുകൊണ്ടിരുന്നു.. പിന്നെ ഫോര്‍ട്ട് കൊച്ചിയിലെ അഴിമുഖം.. അഴിമുഖത്ത് കായലും കടലും ആകാശവും നീല വര്‍ണ്ണത്തില്‍ സംഗമിക്കുന്ന അവര്‍ണ്ണനീയവും അതിസുന്ദരവുമായ കാഴ്ച.. (ഫോട്ടോ കാണുക).. അതുകാണാന്‍ മുന്‍ഭാഗത്തെ അറ്റത്തേക്ക് 12 പേരെ വീതം അനുവദിച്ചു. (ടൈറ്റാനിക്കിലെ നായകനും നായികയും നിന്നത് പോലെ ചിലര്‍ അനുകരിക്കുന്നുണ്ടായിരുന്നു). തുടര്‍ന്ന് അഴിമുഖവും കടന്നു കടലിലേക്ക്‌..

അതുവരെ ഉണ്ടായിരുന്ന യാത്രയില്‍ നിന്നും വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങി. ഇളക്കവും ആട്ടവും കൂടി. കടലില്‍ തിരകളെ മുറിച്ചു കടന്നു കുറച്ചു കൂടി ഉള്ളിലേക്ക് പോയി.. അസ്തമയം കാണിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം.. അന്നത്തെ ദിവസം മാനം മേഘാവൃതം ആയിരുന്നതിനാല്‍ അത് നടന്നില്ല. അവിടെ നിന്നും മടക്ക യാത്ര തുടങ്ങി..
അതിനിടയില്‍ ഏതാനും ഹിന്ദി-മലയാളം സിനിമാഗാനങ്ങളും, രണ്ടു സിനിമാറ്റിക് ഡാന്‍സും..ചായയും ലഘുഭക്ഷണവും.. ഒരു മണിക്കൂറിലധികം കഴിഞ്ഞു മടക്കയാത്ര തുടങ്ങിയതോടെ യാത്രക്കാര്‍ പാടുന്നവരുടെ കൂടെ കൂടാന്‍ തുടങ്ങി. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും ഒപ്പം ചേരാനും ആവേശമായി. ആവേശം കൂടി കൂടി പാരമ്യത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ ജെട്ടിയില്‍ തിരിച്ചു എത്തിയിരുന്നു.
കൃത്യം രണ്ടു മണിക്കൂര്‍ ഒരു പുതിയ അനുഭവവും..









Wednesday, July 24, 2013

വാള്‍പ്പാറ (Valaparai).. ഒരു സ്വപ്നയാത്ര..

ഒരു സ്വപ്നയാത്രകൂടി സഫലമായി.. കേരള അതിര്‍ത്തിയോട് ചേര്‍ന്ന വാള്‍പ്പാറ എന്ന ഹില്‍ സ്റ്റേഷന്‍..തമിഴ്‌നാട്ടിലെ ഒരു താലൂക്ക് ആണ് വാള്‍പ്പാറ.. ആനമല എന്ന മലനിരയുടെ ഭാഗമാണ് ഈ പ്രദേശം..അവിടേക്ക് രണ്ടു വഴികളിലൂടെ എത്താം.
ഒന്ന്, തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് ആളിയാര്‍ ഡാം വഴി 64km ദൂരം..
Hair-pin bends

രണ്ടാമത്തെത്, കേരളത്തിലെ ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വഴിയാണ്..130km യാത്ര വേണം.. ഇത് കാട്ടുപാതയാണ്.. അതുകൊണ്ട് തന്നെ രാവിലെ 9മണി മുതല്‍ 4മണി വരെ മാത്രമേ ഈ വഴിയിലൂടെ യാത്ര അനുവദിക്കുകയുള്ളൂ.. വാഴച്ചാല്‍ ചെക്ക്പോസ്റ്റില്‍ കേരള വനം വകുപ്പിന്റെ കര്‍ശന പരിശോധനയും ഉണ്ട്.. പിന്നീട് തമിഴ്‌നാട് അതിര്‍ത്തിയില്‍ മലക്കപ്പാറ ചെക്ക്പോസ്റ്റില്‍ അവരുടെ പരിശോധനയും.. വഴിയില്‍ സ്ഥിരമായി വന്യമൃഗങ്ങളെ കാണാം. ആന, കാട്ടുപോത്ത്, പുലി തുടങ്ങിയവ അപകടകാരികളാണെന്നാണ് പലരുടെയും അനുഭവസാക്ഷ്യം. അടുത്ത കാലത്ത് പോലും പുലികള്‍ ആളുകളെ പിടിച്ചു കൊന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഞങ്ങള്‍ പോയ ദിവസം കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്ന വാര്‍ത്തയും കണ്ടു.

2013 മാര്‍ച്ച് 9..
മലപ്പുറത്ത് നിന്ന് ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിന്റെ അന്തരീക്ഷത്തില്‍ നിന്ന് ഞങ്ങള്‍ ആറു സുഹൃത്തുക്കള്‍ (27 വര്‍ഷമായി തുടരുന്ന സൌഹൃദവും ഒപ്പം യാത്രയും ) കാലത്ത് ഏഴ് മണിക്ക് ഒരു ക്വാളിസ് വണ്ടിയില്‍ പുറപ്പെട്ടു. അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം വഴിയാണ് പോയത്.. കാടിനുള്ളിലൂടെയുള്ള യാത്ര തികച്ചും സാഹസികം തന്നെ.. കൂടാതെ അതിരപ്പിള്ളി കഴിഞ്ഞാല്‍ പിന്നെ കൊള്ളാവുന്ന ഭക്ഷണം കിട്ടാന്‍ വാള്‍പ്പാറ തന്നെ എത്തണം.. വഴിയരികില്‍ കാണുന്ന അരുവികളിലോ പുഴകളിലോ ഡാമിന്റെ പരിസരത്തോ ഇറങ്ങരുതെന്നാണ്  കല്പന.. എങ്കിലും കാഴ്ചകള്‍ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ഇടയ്ക്കു നിര്‍ത്തിയിരുന്നു.. ഫോറസ്റ്റ് ജീവനക്കാര്‍ ജീപ്പില്‍ ഇടയ്ക്കു ആ വഴി കറങ്ങിക്കൊണ്ടിരുന്നത് കണ്ടു. പല ഭാഗത്തും നിറയെ കുരങ്ങുകള്‍. കറുത്ത മുഖവും ചാര നിറവും ഉള്ളവ.. പല തരാം പക്ഷികള്‍.. ഷോളയാര്‍ ഡാം പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.  അവിടെ നിന്ന് 25km കൂടി വേണം ലക്ഷ്യസ്ഥാനം എത്താന്‍.. വെള്ളം കുറവായിരുന്നെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശം റോഡരുകില്‍ നിന്ന് തന്നെ കാണാം.. നല്ലൊരു പ്രകൃതി ദൃശ്യം.. പോകുന്ന വഴിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കാണാം.. വീണ്ടും കാടിന് നടുവിലൂടെയുള്ള യാത്ര.. വല്ലപ്പോഴും ഒരു വാഹനം എതിര്‍ദിശയില്‍ നിന്നും വരും.. വയറിന്റെ വിളി ഓറഞ്ചു കൊണ്ട് ശമിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.. മൂന്നു മണിയോടെ വാള്‍പ്പാറ ടൌണില്‍ എത്തി. വളരെ ഇടുങ്ങിയ ഒരു തെരുവ്. വളരെ ചെറിയ ഒരു അങ്ങാടി.. ആദ്യം ഭക്ഷണം..ചെറിയ വിശ്രമം.. അപ്പോഴേക്കും ഇരുട്ടിത്തുടങ്ങി.. ചെറിയ സുഖകരമായ തണുപ്പ്.. സാധാരണ കോട മൂടുന്ന ഈ പ്രദേശം കൊടയോന്നും ഇല്ലാതെ തെളിഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത സമയം ശരിയായില്ല എന്ന് മനസ്സിലായി..പുറത്തിറങ്ങി അങ്ങാടി ഒന്ന് ചുറ്റിക്കറങ്ങി..നല്ല ചായപ്പൊടി എല്ലാവരും വാങ്ങി.. കൂടാതെ പുതച്ചു ഉറങ്ങാന്‍ കിട്ടിയ അവസരം എല്ലാവരും നന്നായി ഉപയുക്തമാക്കി..

Sholayar Dam


മാര്‍ച്ച് 10...
രാവിലെ തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പുറപ്പെട്ടു.. തട്ടുകടയില്‍ നിന്ന് ചുടുചായ കുടിച്ചപ്പോള്‍ കടക്കാരന്‍ തന്ന വിവരം അനുസരിച്ച് കൂലങ്കല്‍ പുഴ (Koolangal River) യിലേക്ക് പുറപ്പെട്ടു.. ഒരു പാട പോലെ മൂടിയ കോട പുതച്ച പച്ച പരവതാനി.. ഇത്രയും ഭംഗിയില്‍ തേയിലത്തോട്ടം ഞാന്‍ കണ്ടിട്ടില്ല. ഊട്ടി, മൂന്നാര്‍, വയനാട്, പറമ്പികുളം, നെല്ലിയാമ്പതി, കൊടൈക്കനാല്‍ തുടങ്ങിയ പച്ചപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായതും സവിശേഷമായതും ആയ ആകൃതിയും ഹരിതഭംഗിയും ഇവിടെ കാണാനായി.

 Koolangal River

ഇന്നലത്തെ നിരാശ പരിഹരിക്കാനുതകുന്ന കാഴ്ചകള്‍.. തൊട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു അരുവി.. (ഫോട്ടോ കാണുക).. അതാണ്‌ കൂലങ്കല്‍ പുഴ..! വെള്ളവും കുറവ്..!! വൃത്തിയും ഇല്ല..!!! ഏതായാലും പുഴയിലെ നീരാട്ട് ഉപേക്ഷിച്ചു.. അവിടെ നിന്ന് 15km മുന്നോട്ട് പോയാല്‍ നീരാര്‍ ഡാം.. അതിന്റെ Upstream ഉം Downstream ഉം കാണാം. മുകള്‍ഭാഗം ലക്‌ഷ്യം വച്ച് വാഹനം നീങ്ങി. വഴിയില്‍ ഒരു ചെക്ക്പോസ്റ്റ്.. ക്യാമറക്കും ആളുകള്‍ക്കും ചാര്‍ജ് നല്‍കി മുന്നോട്ട്.. വളരെ മോശം വഴി. (റോഡ്‌ എന്ന് പറയുന്നത് കടന്ന കയ്യാവും). സുന്ദര വര്‍ണ്ണങ്ങളില്‍ ഉള്ള കാട്ടുകോഴികള്‍ വാഹനത്തിനു മുന്നിലൂടെ രക്ഷ്പ്പെടുന്നുണ്ടായിരുന്നു. മറ്റു മൃഗങ്ങളെയൊന്നും കണ്ടില്ല.. നല്ല വെള്ളച്ചാട്ടവും പ്രതീക്ഷിച്ചു പ്രാതല്‍ പോലും കഴിക്കാതെ ഇത്രയും കഷ്ടപ്പെട്ട് നീരാര്‍ ഡാമിന്റെ അപ്പര്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഉണങ്ങിക്കിടക്കുന്ന ഡാം.. വീണ്ടും ഞങ്ങള്‍ തിരഞ്ഞെടുത്ത സമയത്തെ പഴിച്ചു.. എന്നാല്‍ അവിടെ നിന്നും ഒരു കി.മീ. കൂടി പോയാല്‍ ചിന്നക്കല്ലാര്‍ എന്ന വെള്ളച്ചാട്ടം കാണാമായിരുന്നു. വഴിയില്‍ ഒരു ജീവനക്കാരന്‍ വണ്ടി തടഞ്ഞു. നടന്നു പോകണമെന്നും, കൂടാതെ 500 രൂപ കൂടി ഫീസ്‌ നല്‍കണമെന്നും പറഞ്ഞതിനാല്‍ തിരിച്ചു പോരാന്‍ നിര്‍ബന്ധിതരായി.വിശപ്പിന്റെ വിളി അസഹ്യമായതിനാല്‍ ഡാമിന്റെ ലോവര്‍ ഭാഗവും കണ്ടില്ല..
കുളിയും പ്രാതലും കഴിഞ്ഞു പത്തര മണിക്ക് വീണ്ടും കാഴ്ചകളിലേക്ക്.. തേയിലത്തോട്ടങ്ങളുടെ പച്ചവിരിപ്പ് കീറിയെടുത്ത വഴികളിലൂടെ വണ്ടി കയറാന്‍ തുടങ്ങി.. ക്യാമറക്ക്‌ വിശ്രമം ഉണ്ടായില്ല.. നാല് ദിക്കുകളിലും കൊതിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍.. വിസ്മയിപ്പിക്കുന്ന വര്ണ്ണകാഴ്ചകള്‍..(ഫോട്ടോ കാണുക).. ഏതു കലുഷ മനസ്സിനെയും ശാന്തമാക്കുന്ന ഹരിതാഭ.. കൊത്തിയുണ്ടാക്കിയ ശില്പങ്ങളെ പോലെ.. അവര്‍ണ്ണനീയം..!!!

 Cool view...


ആറു കി.മീ. കഴിയുമ്പോള്‍ സിദ്ധി വിനായകര്‍ ക്ഷേത്രം.. അതിസാധാരണ വാസ്തുശില്പ മാതൃക.. വീണ്ടും നാല് കി.മീ. മുകളിലേക്ക് പോയാല്‍ അവിടത്തെ ഉയര്‍ന്ന ഭാഗം "നല്ലമുടി പൂഞ്ചോല".. (ഫോട്ടോ കാണുക)..കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമല ഇവിടെ നിന്നും കാണാം. കാലു വിറയ്ക്കുന്ന ചെങ്കുത്തായ ഗര്ത്തവും.. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് വാള്‍പ്പാറ ഒരു അമൂല്യനിധിയാണ്.. അപൂര്‍വ്വം പൂക്കള്‍, മലമുഴക്കി വേഴാമ്പല്‍, വിവിധയിനം പക്ഷികള്‍, വന്യമൃഗങ്ങള്‍ തുടങ്ങി ഒട്ടേറെ സാധ്യതകള്‍.. മഴ തീരുന്നതോട് കൂടി യാത്ര പ്ലാന്‍ ചെയ്‌താല്‍ കൂടുതല്‍ പ്രയോജനപ്പെടും.. ബാലാജി ക്ഷേത്രം (15km ടൌണില്‍ നിന്ന്), വെള്ളമല ടണല്‍ (10km), നമ്പര്‍ പാറ (20km) എന്നിവ മറ്റു ടൂറിസ്റ്റ് പോയിന്റുകള്‍ ആണ്. ഓരോ സ്ഥലത്തും ടിക്കറ്റുമായി ജീവനക്കാര്‍ ഉണ്ടാകും. ഒരു ദിവസം ഏതെങ്കിലും ഒരു ഭാഗത്ത്‌ നിന്ന് ടിക്കറ്റ് എടുത്താല്‍ മതി. മുഴുവന്‍ സ്പോട്ടുകളും അതില്‍ ഉള്‍പ്പെടും..അത് അറിയാതെ ഓരോ ഭാഗത്ത്‌ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പണം നഷ്ടം..
 
 On the way to Nallamudi Pooncholai

 Anamala view from Nallamudi Pooncholai

ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര.. ആളിയാര്‍ - പൊള്ളാച്ചി വഴി..അതിസുന്ദര ദൃശ്യങ്ങളുടെ മറ്റൊരു നിധിശേഖരത്തിലെക്കായിരുന്നു പ്രവേശിച്ചത്‌. പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകള്‍ വഴിയോരങ്ങളില്‍ ദൃശ്യമാണ്. 40 ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെടുന്ന ചുരം.. പല വളവുകളിലും വ്യൂ പോയിന്റുകള്‍ ഉണ്ട്. അതില്‍ ഏറ്റവും ആകര്‍ഷകമായത് 13 മത്തെ വളവിലാണ്..  ആളിയാര്‍ ഡാമിന്റെ ഉയരത്തില്‍ നിന്നുള്ള വിദൂര കാഴ്ച.. അവിടെ  നിന്നുള്ള ഹെയര്‍പിന്‍ വളവുകളുടെ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാഴ്ച എത്ര തവണ ദൃശ്യവത്കരിച്ചാലും മതിവരില്ല.. (ഫോട്ടോ കാണുക)..പറന്നിറങ്ങാന്‍ മോഹിപ്പിക്കുന്ന ഒരു മാസ്മരികത.. എല്ലാവരുടെയും ക്യാമറകളും മൊബൈലും ക്ലിക്ക് ശബ്ദം തുടരെ ഉണ്ടാക്കിക്കൊണ്ടിരുന്നു. വഴിയില്‍ സാധാരണയായി ആനകളെ കാണാമെന്നു നാട്ടുകാര്‍ പറഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് അന്ന് ആ ഭാഗ്യം ഉണ്ടായില്ല.. പിന്നീടുള്ള കാഴ്ചകള്‍ എല്ലാം പതിമൂന്നാം വളവിലെ കാഴ്ചയില്‍ അപ്രസക്തമായി. ആളിയാര്‍ ഡാമിന്റെയോ അതിനടുത്തുള്ള മങ്കി ഫാള്‍സ് (Monkey Falls) എന്നിവയൊന്നും കാണാന്‍ താല്പര്യം തോന്നിയില്ല.. പിന്നെ പൊള്ളാച്ചി, പാലക്കാട് വഴി നാട്ടിലേക്ക്..
(താമസം കഴിയുന്നതും ഉള്ഭാഗങ്ങളില്‍ മാത്രം തിരഞ്ഞെടുക്കുക.. കാലാവസ്ഥ ചോദിച്ചു ഉറപ്പിച്ചു യാത്ര തീരുമാനിക്കുക.. ഭക്ഷണം തയ്യാറാക്കി കിട്ടുന്ന റിസോര്‍ട്ടുകള്‍ തിരഞ്ഞെടുക്കുക.. നല്ല ക്യാമറ മറക്കാതെ കരുതുക..)
 View on the way to Pollachi

 View of Hills from Top

 Statue on the way

Wild flower

View from 13th HP bend

Sholayar Dam

Friday, January 4, 2013

Gavi (Pathanamthitta)

  















ഗവിയില്‍ 24 മണിക്കൂര്‍..
22-10-2012 തിങ്കള്‍..
കുറെ നാളത്തെ സ്വപ്ന സാഫല്യമായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന്റെ ഗവി യാത്ര.. 5 കുടുംബങ്ങള്‍.. 17 അംഗങ്ങള്‍..
പത്തനംതിട്ട ജില്ലയില്‍ സീതത്തോട്‌ പഞ്ചായത്തിലെ റാന്നി റിസര്‍വ് ഫോറസ്റ്റിനുള്ളിലാണ് ഈ പ്രദേശം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് ഗവി. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, വിവിധയിനം മാനുകള്‍, കാട്ടുപന്നി, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയ്ക്ക് പുറമേ 250 ഇനം പക്ഷിവര്‍ഗ്ഗങ്ങളും കൊണ്ട് സമ്പന്നമാണ് ഗവി. സമുദ്രനിരപ്പില്‍ നിന്നും 3399 അടി മുകളിലാണ് ഗവി. ഇടുക്കി ജില്ലയില്‍നിന്നും ഇവിടേയ്ക്ക് എത്തിച്ചേരാം. പത്തനംതിട്ടയില്‍ നിന്നുള്ള വഴി കൂടുതല്‍ ആസ്വാദ്യകരമായ കാഴ്ചകള്‍ ലഭിക്കുന്നതാണെങ്കിലും ഞങ്ങള്‍ കുമിളി വഴിയാണു പോയത്. (കുമിളിയില്‍ നിന്നും പത്തനംതിട്ടയിലേക്കും, പത്തനംതിട്ടയില്‍ നിന്നും കുമിളിയിലേക്കും അതിരാവിലെ ഓരോ ബസ്സുണ്ട്. ഉച്ചയോടെ ആ ബസുകള്‍ തിരിച്ചും..ബസ്സില്‍ വരുന്നവര്‍ക്ക് വൈകുന്നേരം വരെ തങ്ങി ബസ്സില്‍ മടങ്ങാം..)ദൂരം കുറവ് ആണെങ്കിലും കാടിനകത്തു കൂടിയുള്ള റോഡ്‌ വീതി കുറവും വളവുകള്‍ ഉള്ളതും ആയിരുന്നതിനാല്‍ യാത്രക്ക് സമയം എടുത്തു. വള്ളക്കടവിലെ ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.. കാരണം ഒരു ദിവസം ഗവിയിലേക്കു പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ മുന്‍‌കൂര്‍ ആയി ബുക്ക് ചെയ്തതിനാല്‍ തടസ്സം ഉണ്ടായില്ല. ഹരിത ഭംഗി നിറഞ്ഞ വഴിയോര കാഴ്ചകള്‍ തന്നെ നല്ലൊരു അനുഭവം ആയിരുന്നു. 3 മണിയോടെ ഗവിയിലെ ഫോറസ്റ്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ മാന്‍ഷനില്‍ (അവിടെ ലഭ്യമായ ഏക താമസസ്ഥലം, ഭക്ഷണത്തിനും അതുതന്നെ ആശ്രയം..) എത്തി. ഗ്രീന്‍ മാന്‍ഷനു മുന്നില്‍ നിന്നാല്‍ തന്നെ അവര്‍ണ്ണനീയമായ കാനനഭംഗി ആസ്വദിക്കാം. തൊട്ടു മുന്നില്‍ ഗവി തടാകം. അതിനപ്പുറം സൂര്യസ്പര്‍ശം ഏല്‍ക്കാത്ത ഇടതൂര്‍ന്ന വനം.. 1100 ഏക്കറില്‍ അധികം വിസ്തൃതിയുള്ള വനപ്രദേശം ആയതിനാല്‍ മൃഗങ്ങള്‍ കാടിന് പുറത്തേക്ക് വരുന്നത് പതിവ് കാഴ്ചയല്ല എന്ന് ഗൈഡ് പറഞ്ഞു. 


ഞങ്ങള്‌ എത്തിയപ്പോള്‍ മുതല്‍ മൂന്നു ഗൈഡുകള്‍ ഞങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. അവിടത്തെ ഭോജനശാലയില്‍ നിന്നും ലഭിച്ച ചായയും സ്നാക്സും കഴിച്ചു തടാകത്തിലൂടെ ഒരു ബോട്ട് യാത്ര. തുഴയുന്ന ബോട്ടില്‍ ലൈഫ് ജാക്കറ്റും ധരിച്ചു ഗൈഡുമാരുടെ നേതൃത്വത്തില്‍ തടാകത്തിനക്കരെയുള്ള വെള്ളച്ചാട്ടം കാണാന്‍.. ശക്തമാല്ലെങ്കിലും മഴ ഉണ്ടായിരുന്ന സമയമായതിനാല്‍ വെള്ളച്ചാട്ടം അതിന്റെ മുഴുവന്‍ സൌന്ദര്യത്തോടെ കാണാനായി. കാടിന്റെ ഉള്‍ഭാഗത്ത്‌ നിന്ന് ഉത്ഭവിച്ചു കാടിന്റെ ശുദ്ധിയും ഔഷധമൂല്യവും ഒത്തുചേര്‍ന്നു ഒഴുകിയെത്തുന്ന തെളിനീര്‍ മനസ്സും ശരീരവും തണുപ്പിച്ചു. ഇരുട്ട് പരന്നതോടെ എല്ലാവരും റൂമിലെത്തി. പിന്നീട് ഭക്ഷണം വിശ്രമം. അന്തരീക്ഷം അപ്പോഴേക്കും നന്നായി തണുത്തിരുന്നു. കമ്പിളി ജാക്കറ്റുകള്‍ ശരിക്കും ഗുണകരമായി..
23-10-12 ചൊവ്വ..
രാവിലെ ആറു മണിക്കു ജംഗിള്‍ സഫാരി. മൃഗങ്ങളെ തേടിയുള്ള യാത്ര. 6 പേര്‍ക്ക് ഒരു ജീപ്പ്. ഞങ്ങള്‍ മൂന്നു ജീപ്പുകളിലായി യാത്ര തുടങ്ങി. മൃഗങ്ങളെ കാണുക എന്നതാണു ലക്‌ഷ്യം. കുമിളിയില്‍ നിന്ന് പത്തനംത്തിട്ടയിലേക്കുള്ള KSRTC ബസ് എത്തുന്നതിനു മുന്‍പേ പോയില്ലെങ്കില്‍ റോഡിനു സമീപമുള്ള മൃഗങ്ങള്‍ കാടിനുള്ളിലേക്ക്‌ കയറും എന്നാണു അവര്‍ പറഞ്ഞത്. ഒരു ചായ പോലും കഴിക്കാതെ നടത്തിയ മൂന്നു മണിക്കൂര്‍ ഓട്ട പ്രദക്ഷിണത്തില്‍ ആന, കുറച്ചു മാന്‍, കാട്ടു പോത്ത്, കാട്ടു പന്നി, മലയണ്ണാന്‍ എന്നിവയെ മാത്രമാണു കാണാനായത്. ഗംഭീര പ്രാതലിനു ശേഷം ട്രക്കിംഗ്.. രണ്ടു കുടുംബങ്ങള്‍ വന്നില്ല. ബാക്കി മൂന്നു കുടുംബങ്ങള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) രണ്ടു ഗൈഡുമാരുടെ (അജിയും ബേസിലും) കൂടെ കാടിനുള്ളിലേക്ക്‌. ഒമ്പതര മണിക്കു പുറപ്പെട്ടു. മേഘാവൃതമായ അന്തരീക്ഷം.. രണ്ടു കിലോമീറ്റര്‍ റോഡിലൂടെ.. അതിനു ശേഷം കാട്ടിലേക്ക് പ്രവേശിച്ചു. അവര്‍ നല്‍കിയ റെയിന്‍ കോട്ട് ചാറ്റല്‍ മഴയെ പ്രതിരോധിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. ആദ്യം പുല്ലുകള്‍ മാത്രമുള്ള കുന്നിന്‍ ചരിവിലൂടെ.. അതിന്റെ മുകളില്‍ നിന്ന് ശബരിമല സന്നിധാനത്ത്തിന്റെ വിദൂര ദൃശ്യം കാണാം. പിന്നീട് കുന്നിറങ്ങി കൊടും കാട്ടിനുള്ളിലേക്ക്‌.. അതിനിടയില്‍ മൂന്നു കാട്ടുപോത്തുകളെ കണ്ടു. കുന്നും മലകളും താണ്ടി കൊടും വനത്തിലൂടെയുള്ള യാത്രയില്‍ എല്ലാവരും അത്യാവശ്യം നനഞ്ഞു. കാട്ടിനുള്ളില്‍ നടക്കാനുള്ള വഴി മാത്രം ഉണ്ട്. ഒരു വരിയായി മുന്നിലും പിന്നിലും ഗൈഡുമാര്‍. അട്ടയില്‍ നിന്ന് രക്ഷ നേടാന്‍ നല്‍കിയ കാലുറകള്‍ ഭൂരിഭാഗം പേര്‍ക്കും ഗുണം ചെയ്തു. സ്വന്തം സോക്സ് കൊണ്ട് തൃപ്തിപ്പെട്ടവര്‍ക്ക് അട്ടകള്‍ ശല്യമായി. ഒരു സെക്കന്റ് നിന്നാല്‍ അട്ടകള്‍ കൂട്ടമായി കാലുറയിലേക്ക് കയറും. ഗൈഡുമാരുടെ കയ്യില്‍ കരുതിയ ഉപ്പ് ഉടന്‍ പ്രയോഗിക്കും. നടക്കുന്ന വഴിയില്‍ ഒരു അണലി. ആന മുറിച്ചു കടക്കുന്ന വഴി. മറ്റു മൃഗങ്ങള്‍ കടന്നു പോകുന്ന വഴികള്‍. കുന്തിരിക്കം ഉണ്ടാകാന്‍ ഉപയോഗിക്കുന്ന മരം. കാടിനകത്ത് ചുറ്റും കിടങ്ങ് കുഴിച്ചു നിര്‍മ്മിച്ച ഇടത്താവളം. പിന്നെ ഒരു അരുവി. പരന്ന ഒരു വെള്ളച്ചാട്ടവും. അട്ടകളെ തട്ടിക്കളഞ്ഞു വീണ്ടും മുന്നോട്ട്. കുത്തനെയുള്ള മലകയറ്റം അവസാനിക്കുമ്പോള്‍ അഗാധമായ താഴ്ചയില്‍ ഒരു താഴ്വാരം. അപ്പോഴും ചാറ്റല്‍ മഴ ഉണ്ടായിരുന്നു. കുറച്ചു കൂടി മുന്നോട്ട് എത്തിയപ്പോള്‍ ജീപ്പ് പോകുന്ന വഴിയില്‍ എത്തി. അവിടെ വെച്ച് ഒരു പ്രത്യേക എട്ടുകാലിയെ കാണിച്ചു തന്നു. Widow Spider എന്നാണു അവര്‍ പറഞ്ഞത്. ഭയങ്കര വിഷം ഉള്ളതാണെന്നും അണലിയുടെ കടിയേറ്റാല്‍ ഉള്ള അതെ അവസ്ഥയാകുമെന്നും അജി പറഞ്ഞു. വീണ്ടും ഒരു കുന്നിന്‍ ചെരുവിലൂടെ കയറി മെയിന്‍ റോഡില്‍.. നാല് മണിക്കൂര്‍ യാത്ര ചെയ്തത് ആരും അറിഞ്ഞില്ല. പറയത്തക്ക ക്ഷീണവും തോന്നിയില്ല.
ഉച്ചഭക്ഷണവും കഴിഞ്ഞു ഗവിയോടു യാത്ര പറഞ്ഞു. 24 മണിക്കൂര്‍ താമസത്തിനു മുതിര്‍ന്നവര്‍ക്ക് 2200 രൂപയും പന്ത്രണ്ടു വയസിനു താഴെ ഉള്ളവര്‍ക്ക് 1100 രൂപയും ആണ്. താമസം, ഭക്ഷണം, ബോട്ട് യാത്ര, സഫാരി, ട്രക്കിംഗ്, ഗൈഡ് എല്ലാം അതില്‍ ഉള്‍പ്പെടും.

Saturday, October 22, 2011

ഹൈദരാബാദ് - പഴമയും പുത്തന്‍ വിശേഷങ്ങളും (ഭാഗം 3)

ഏപ്രില്‍ 9 (മൂന്നാം ദിനം)
സലാര്‍ ജംഗ് മ്യൂസിയത്തിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണത്തിനു ശേഷം, വൈകിട്ട് ലുംബിനി പാര്‍ക്കില്‍.. അവിടെയായിരുന്നു ബോംബ്‌ സ്ഫോടനം നടന്നത്. കര്‍ശനമായ ചെക്കിംഗിനു ശേഷമാണ് കടത്തി വിടുന്നത്. പഴങ്ങള്‍ തൊലി ചെത്താന്‍ ഒരാളുടെ ഹാന്‍ഡ് ബാഗില്‍ വെച്ചിരുന്ന പിച്ചാത്തി പോലും പിടിച്ചു വെച്ചതിനു ശേഷമാണ് കടത്തി വിട്ടത്.. Children's പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചു. കനലില്‍ ചുട്ട കമ്പക്കുല വാങ്ങിക്കഴിച്ചു. ഇരുട്ടിയതിനു ശേഷം നടക്കുന്ന ലേസര്‍ ഷോ കണ്ടു. ഹൈദരാബാദിന്റെ ചരിത്രം വിശദമാക്കുന്ന കമന്ററിയോട് കൂടിയ ലേസര്‍ ഷോ, കൂട്ടത്തില്‍ ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ ആന്ധ്ര നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തുന്ന മറ്റൊന്നും ഉണ്ടായിരുന്നു.. ഗ്യാലറി നിറഞ്ഞിരുന്നു.. സ്ക്രീന്‍ പോലും ഇല്ലാതെ ഉള്ള ആ പ്രദര്‍ശനം നല്ലൊരു അനുഭവമേകി..

പിന്നെ തൊട്ടടുത്തുള്ള ഹൊസൈന്‍ സാഗര്‍ തടാകം. രണ്ടു തവണ സിറ്റിയിലൂടെ കറങ്ങിയപ്പോള്‍ വെറും കാഴ്ചയായി കണ്ടിരുന്നു. അതിനു നടുവില്‍ മാര്‍ബിളില്‍ തീര്‍ത്ത ഒരു വലിയ ബുദ്ധ പ്രതിമ. രാത്രിയില്‍ തെളിഞ്ഞു നില്‍ക്കുന്ന ബുദ്ധന്‍ ആരും ശ്രദ്ധിച്ചു പോകും.. ആ തടാകത്തിലൂടെ ഒരു ബോട്ട് യാത്രയും. മാര്‍ബിള്‍ ബുദ്ധനെ ചുറ്റിയുള്ള യാത്ര. ബോട്ടില്‍ യാത്രക്കാര്‍ക്ക് ആനന്ദമേകാന്‍ ചടുല സംഗീതത്തിനൊപ്പം രണ്ടു യുവാക്കളും രണ്ടു യുവതികളും സമ്മാനിക്കുന്ന ഡിസ്കോയും.. അതുകൂടി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മതിയായി.. അന്ന് ഞങ്ങളുടെ ട്രാവല്‍ ഏജ ന്റ്  (ഫൈസല്‍) സവിശേഷമായ ഹൈദരാബാദ് ബിരിയാണിയാണ് ഞങ്ങള്‍ക്ക് തയ്യാറാക്കിയത്.. (കോഴിക്കോടന്‍ ബിരിയാണിയുടെ രുചിയോളം എത്തില്ലെന്നാണ് എന്റെ അഭിപ്രായം).. ഭക്ഷണത്തിന് മുന്പ് ഒരു ക്യാമ്പ് ഫയറും അവര്‍ ഒരുക്കിയിരുന്നു. ഭക്ഷണവും കഴിഞ്ഞു റൂമില്‍ എത്താന്‍ തിരക്കായി..

നാലാം ദിനം (ഏപ്രില്‍ 10)
സെക്കന്തരബാദില്‍ നിന്ന് 7 കി.മീ. യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു മന്ദിരമാണ് ആണ് ബിര്‍ള മന്ദിര്‍. ദല്‍ഹി, കൊല്‍ക്കത്ത, വാരാണസി, ഭോപാല്‍, കുരുക്ഷേത്ര, ജൈപൂര്‍, പാറ്റ്ന തുടങ്ങി ഇന്ത്യയില്‍ 11 പട്ടണങ്ങളില്‍ ഇതുപോലുള്ള വ്യത്യസ്ത ദൈവപ്രതിഷ്ടകള്‍ ഉള്ള മന്ദിരങ്ങള്‍ ബിര്‍ള ഫൌണ്ടേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിനകത്ത് ഇതു മതസ്ഥര്‍ക്കും പ്രവേശിക്കാം. സമ്പൂര്‍ണ്ണമായും വെള്ള മാര്‍ബിളില്‍ ആണ് ഇതെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. വെങ്കിടേശ്വര പ്രതിഷ്ഠയുള്ള ഹൈദരാബാദിലെ ബിര്‍ള മന്ദിര്‍ നിര്‍മ്മാണത്തിന് 2000 ടണ്‍ വെള്ള മാര്‍ബിള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. രാജസ്ഥാനി ക്ഷേത്ര മാതൃകയുടെ രൂപകല്പനയാണ് സ്വീകരിച്ചിട്ടുള്ളത്. ആന്ധ്ര സ്വദേശിയായ സുഹൃത്ത് ശ്രീ.രമണ ഞങ്ങളെ സന്ദര്‍ശിക്കാന്‍ അവിടെ വന്നിരുന്നു. (മലപ്പുറത്ത്‌ കൃഷി ഓഫീസര്‍ ആണ്.. ഇപ്പോള്‍ ലീവില്‍).. അദ്ദേഹം പറഞ്ഞത് നിലാവുള്ള രാത്രിയില്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ മന്ദിരം കാണാന്‍ അപാര സൌന്ദര്യമാണത്രേ.. അതുകൊണ്ട് അതിനായി ഇനി ഒരു വരവ് കൂടി നടത്തിയാലും നഷ്ടമാവില്ല എന്നായിരുന്നു.

തൊട്ടടുത്ത്‌ തന്നെ ബിര്‍ള പ്ലാനറ്റെറിയം. ചരിത്രത്തെയും ശാസ്ത്രത്തെയും പുനരവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍, ശാസ്ത്ര തത്വങ്ങളുടെ പ്രായോഗികത ലളിതമായി ബോധ്യപ്പെടുത്തുന്ന കുറെ വസ്തുക്കള്‍.. ഊര്‍ജ്ജതന്ത്രം അടിസ്ഥാനമാക്കിയതാണ് കൂടതല്‍.. പിന്നെ ജീവശാസ്ത്രവും.. ആനയുടെ തലയോട്ടി, പല്ലുകള്‍, തിമിംഗലത്തിന്റെ എല്ലുകള്‍ തുടങ്ങി പലതും.. ദിനോസറിന്റെ സ്കെലറ്റന്‍ ആയിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. കുട്ടികള്‍ക്കും അത് ഒരു അത്ഭുത കാഴ്ചയായി. അവരെല്ലാം ജുറാസ്സിക് പാര്‍ക്ക് എന്ന സിനിമ പല തവണ കണ്ടവരാണ്. മുതിര്‍ന്നവരും മോശമായിരുന്നില്ല. പിന്നെ കുട്ടികളുടെ ഇടയില്‍ അങ്ങിനെയങ്ങ് കാണിക്കാനാവില്ലല്ലോ.. ഞങ്ങള്‍ ഇത് കുറെ കണ്ടതാണെന്ന മട്ടില്‍ ആയിരുന്നു നില്പ്.. അതും നല്ല പ്രയോജനകരമായി. ഭക്ഷണശേഷം റൂമില്‍ പോയി മടക്കയാത്രക്കായി എല്ലാം പാക്ക് ചെയ്തു. വൈകീട്ട് 6 മണിക്ക് ട്രെയിന്‍ കയറണം. ഹോട്ടലില്‍ നിന്ന് റോഡു ക്രോസ് ചെയ്‌താല്‍ ട്വിന്‍ സിറ്റിയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആയ സെക്കന്ദരാബാദ് ആണ്.

ഉച്ചക്ക് ശേഷം കുറച്ചു തുണിത്തരങ്ങള്‍, ഫാന്‍സി സാധനങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍, ഫൈസല്‍ ഞങ്ങളെ ഒരു വ്യാപാര മേഖലയില്‍ തുറന്നു വിട്ടു. ഇത്ര സമയത്തിനുള്ളില്‍ തിരിച്ചു വരണം എന്ന നിബന്ധന മാത്രം. കാരണം ആറു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തണം. പിന്നെ ആ തെരുവില്‍ പൊള്ളുന്ന വെയിലില്‍ കറങ്ങുകയായിരുന്നു. സാരി, ചുരിദാര്‍ ബിറ്റുകള്‍, ബാഗ്, ചപ്പല്‍ തുടങ്ങി പലതും പലരും വാങ്ങി. തിരിച്ചു റൂമിലേക്ക്‌.. അവിടെ നിന്നും റെയില്‍വേ സ്റ്റെഷനിലേക്ക്.. സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രെയിന്‍ എത്തിയിരുന്നില്ല. ഇനിയും ഒട്ടേറെ കാണാന്‍ ബാക്കി വെച്ചു കൊണ്ട്, കണ്ടത് തന്നെ മതിയാവോളം ആസ്വദിച്ചു കാണാതെ ഞങ്ങള്‍ ഹൈദരാബാദിനോട് വിടചൊല്ലി...

ഏപ്രില്‍ 11 നു രാവിലെ ചെന്നൈയില്‍ ട്രെയിന്‍ ഇറങ്ങി. അവിടെ നിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..
തിരൂരിലേക്ക്.. രാത്രി 11 മണിയോടെ തിരൂരില്‍.. 12 മണിയോടെ ഓരോരുത്തരും സ്വന്തം വീടുകളില്‍..

ലേസര്‍ ഷോ ..

ഹോസൈന്‍ സാഗര്‍ തടാകത്തിലെ ബുദ്ധ പ്രതിമ..

ബോട്ടിലെ ഡിസ്ക്കോ..

ബിര്‍ള മന്ദിര്‍ ..

ബിര്‍ള പ്ലാനറ്റെറിയം.. ദിനോസര്‍ സ്കേലറ്റന്‍..