Thursday, October 20, 2011

ഹൈദരാബാദ് - രാജഭരണത്തിന്റെ ശേഷിപ്പുകള്‍ (ഭാഗം 2)

മൂന്നാം ദിനം.. (2008 ഏപ്രില്‍ 9)
വെയില്‍ ചൂടാകും മുന്പ് ഇറങ്ങി.. ഹൈദരാബാദ് സിറ്റിയുടെ 11 കി.മീ. പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗോല്‍ക്കൊണ്ട ഫോര്‍ട്ട് കാണാന്‍.. കാക്കതീയ വംശം നിര്‍മ്മിച്ച ഈ കോട്ട, പിന്നീട് ഖുതുബ് ഷാഹി വംശം പുനര്‍നിര്‍മ്മിച്ചത് വടക്ക് നിന്നുള്ള മുഗള്‍ അധിനിവേശം തടയാനായിരുന്നു എന്ന് ചരിത്രം.. കോട്ടയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന കവാടത്തില്‍ നിന്ന് കൈ കൊട്ടിയാല്‍ 300 അടി ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗത്ത്‌ കേള്‍ക്കാം എന്നത് ഈ കോട്ടയുടെ ഒരു സവിശേഷതയാണ്.. ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥമുള്ള ഗോല്‍കൊണ്ട നില്‍ക്കുന്നത് ഒരു ഗ്രാനൈറ്റ് കുന്നിലാണ്.. കവാടത്തില്‍ നിന്ന് കല്‍പടവുകള്‍ കയറി വേണം 300 അടി മുകളില്‍ എത്താന്‍.. അതിനിടയില്‍ വിശ്രമിക്കാം.. കുട്ടികള്‍ അമിതാവേശത്തോടെ കയറുന്നുണ്ടായിരുന്നു. പകുതി എത്തിയപ്പോള്‍ ഫൈറോസിന് കിതപ്പും ഒരു നെഞ്ചുവേദനയും അനുഭവപ്പെട്ടു. കുറച്ചു വിശ്രമിച്ചു വീണ്ടും കയറി. ഇടയ്ക്കു കാരാഗൃഹം പോലെ ഒരിടം.. അതിനകത്ത് വെയില്‍ ഇല്ല. അവിടെ കയറിയപ്പോള്‍ നല്ല തണുപ്പ്.. എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ.. ഇനിയും മുകളിലേക്ക് തന്നെ.. കോട്ടക്കുള്ളിലൂടെ വിവിധോദ്ദേശ നിര്‍മ്മിതികള്‍ക്കിടയിലൂടെ വളരെ സാവകാശം മുകളിലെത്തി.. മുകളില്‍ നിന്ന് ആ പട്ടണത്തിന്റെ ഒരു വിഹഗ വീക്ഷണം കിട്ടും. മേല്‍ക്കൂര ഇല്ലാത്ത കോട്ടയുടെ മുകളില്‍ കത്തുന്ന സൂര്യന്റെ ചൂട് അറിയാത്ത വിധം നല്ല കാറ്റ്.. വിവിധ കോണുകളിലൂടെ ഉള്ള കാഴ്ചകളും വിശ്രമവും ഒരുമിച്ചു തന്നെ.. ശേഷം ഇറങ്ങിയത്‌ മറ്റൊരു വഴിയിലൂടെ. ആര്‍ച്ച് രൂപത്തിലുള്ള ചില ഭാഗങ്ങള്‍, ഹാളുകള്‍, ആയോധന പരിശീലനങ്ങള്‍ക്കുള്ള ഇടങ്ങള്‍, അന്തപ്പുരത്തിലെ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ തയ്യാറാക്കിയ സ്ഥലം, ജലസംഭരണി  ഉള്‍പ്പെടെ ഒട്ടേറെ പഴയ ശില്പ ചാരുതയുടെ വിസ്മയക്കാഴ്ചകള്‍ കണ്ടു. രാജാവ് യോഗം നടത്തുന്ന സ്ഥലം ഗൈഡ് (ഫൈസല്‍) കാണിച്ചു തന്നു. അതിനുള്ളില്‍ നടത്തുന്ന സ്വകാര്യ സംഭാഷണം പോലും നല്ല ശബ്ദത്തില്‍ കേള്‍ക്കുന്ന സംവിധാനമാണെന്ന് വായിച്ചിട്ടുണ്ട്. ചില ഗുഹകളിലൂടെയും മറ്റും താഴെ എത്തി. ഈ കോട്ടയില്‍ നിന്ന് ചാര്‍മിനാറിലേക്കും മറ്റു ചില ഭാഗത്തേക്കും തുരങ്കം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വകുപ്പ് ഇതിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്നുണ്ട്.. രാത്രില്‍ പ്രകാശ വിന്യാസത്തോടെ നടക്കുന്ന കോട്ടയെ കുറിച്ചുള്ള വിവരണം ഏറ്റവും രസകരമാണെന്ന് അറിഞ്ഞിരുന്നു. ഓരോ ഭാഗത്തേക്ക് മാത്രം സ്പോട്ട് ലൈറ്റ് നല്‍കി അതിന്റെ പ്രാധാന്യം വിവരിക്കുന്ന രീതി.. പക്ഷെ ഞങ്ങള്‍ക്ക് സമയം പരിമിതമായിരുന്നു.

അതിനു ശേഷം ഞങ്ങള്‍ സ്നോ വേള്‍ഡ് എന്ന പുതിയ സാങ്കേതത്തിലേക്ക്.. ഹിമാലയന്‍ കാലാവസ്ഥ പുനരവതരിപ്പിച്ചിരിക്കുന്ന ഒരിടം.. ഹിമസാഗരത്തിലൂടെ ഒരു യാത്ര.. അവര്‍ നല്‍കുന്ന വൂളന്‍ കോട്ടും പാന്റും ജംഗിള്‍ ഷൂവും ധരിച്ചു കഴിഞ്ഞാല്‍ അതിനുള്ളിലേക്ക്‌ കടക്കാം.. അകത്തു ഐസ് കട്ടകള്‍, സിനിമകളില്‍ മാത്രം കണ്ട മഞ്ഞു മഴ, കാല്‍പാദം മൂടുന്ന വിധം പൊടിമഞ്ഞു നിറഞ്ഞിരിക്കുന്നു. കുറച്ചു വാരി കൂടെയുള്ളവരുടെ കോട്ടിനുള്ളിലേക്ക് ഇടുന്നുണ്ടായിരുന്നു. അതിനകത്ത് പിള്ളേരുടെ കളിയായിരുന്നു. ചുരുക്കം ചിലര്‍ തണുപ്പ് സഹിക്കാതെ പുറത്തു കടന്നു. പുറത്തെ പൊള്ളുന്ന ചൂടും അകത്തെ വിറയ്ക്കുന്ന തണുപ്പും..പുതിയൊരു അനുഭവം.. ചരിത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത കുട്ടികള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഇവിടെയാണ്‌..

ഉച്ചക്ക് സലാര്‍ ജംഗ് മ്യൂസിയം.. കാകതിയ രാജവംശത്തിന്റെയും ഖുതുബ് ഷാഹി വംശത്തിന്റെയും ഭരണത്തിന്റെയും പരിഷ്കാരത്തിന്റെയും ചരിത്രം അവതീര്‍ണ്ണമാകുന്ന കുറിപ്പുകള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍, വൈരങ്ങള്‍ തുടങ്ങി പലതും.. അമൂല്യമായ രത്നങ്ങള്‍ വരെ.. ലോഹ നിര്‍മ്മിതമായ (brass) ഒരു പഴയ ക്ലോക്ക് കണ്ടു. ഓരോ മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഘടികാരത്തിനുള്ളില്‍ നിന്ന് ഒരു ഭടന്‍ (ലോഹനിര്‍മ്മിതി) പുറത്തിറങ്ങി മണിയടിക്കുന്നു. (ഇപ്പോള്‍ അതിനു പകരം കിളികള്‍ പുറത്ത് വന്നു ശബ്ദിച്ചു പോകുന്ന ക്ലോക്കുകള്‍ സര്‍വ്വസാധാരണം, ഇത് ഏതു കാലഘട്ടമാണെന്ന്   ഓര്‍ക്കണം..) അത് കാണാന്‍ മണിക്കൂര്‍ തികയുന്ന സമയം കണക്കാക്കി സന്ദര്‍ശകര്‍ കാത്തിരിക്കും.. അവിടെ ഏതാനും മാര്‍ബിള്‍ ശില്പങ്ങള്‍ മാത്രമുള്ള ഒരു ഭാഗമുണ്ട്.. ശരിക്കും ജീവന്‍ തുടിക്കുന്ന മനുഷ്യ രൂപങ്ങള്‍. നനഞ്ഞ ചേല ചുറ്റിയ ഒരു സ്ത്രീരൂപം ഉണ്ട്. കലയുടെ പൂര്‍ണ്ണത വെളിവാക്കുന്ന സൃഷ്ടി.. അതിനകത്തെ പ്രദര്‍ശന വസ്തുക്കളെ ചരിത്രവുമായി ബന്ധപ്പെടുത്തി ഉള്‍ക്കൊള്ളാന്‍ തുനിഞ്ഞിരുന്നു എങ്കില്‍ അന്ന് അവിടെ നിന്ന് മടങ്ങിപ്പോരാന്‍ കഴിയുമായിരുന്നില്ല.. (ഇനിയും സ്ഥലങ്ങള്‍ ഒരു പാട് ബാക്കി.. പക്ഷെ ദിവസം ഒന്ന് കൂടിയേ ബാക്കിയുള്ളൂ..)




Golconda 1

Golconda 2

Golconda 3 മുകളില്‍ നിന്നുള്ള കാഴ്ച ..



Golconda 4 കാരാഗൃഹം..

Golconda 5

സലാര്‍ ജംഗ് മ്യൂസിയം..


No comments: